Wednesday 8 February 2017

നിനക്കുള്ള കത്തുകൾ10

പ്രിയപ്പെട്ടവളെ,
നിനക്ക് സുഖം തന്നെ എന്ന് വിശ്വസിക്കട്ടെ!
ഞാനിത്രയും നാൾ നീ അവസാനമയച്ച കത്തിൽ തന്നെ കുരുങ്ങിക്കിടക്കുകയായിരുന്നു. അതിൽ എനിക്ക് അസാധ്യമായ എന്തോ ഒന്ന് നീ എഴുതിച്ചേർത്തിരുന്നത് പോലെ.. 
വെറും കണക്കുകൾ മാത്രം എഴുതിയും കൂട്ടിയും കുറച്ചും മാത്രം പരിചയമുള്ള ഈ
എന്നോട് കവിത എഴുതുവാൻ ആവശ്യപ്പെട്ട ആദ്യത്തെയും അവസാനത്തെയും വ്യക്തി നീയായിരിക്കും. എന്റെ  കൂട്ടലും കുറക്കലുകൾക്കുമിടയിൽ  എല്ലായ്പ്പോഴും ഉത്തരം തെറ്റുന്ന വിഷയം തന്നെ നീ എനിക്ക് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നു. പ്രണയത്തെക്കുറിച്ചോരു കവിത-അത് എന്റെ ആ നസ്രാണി കൊച്ചിനോട് പറഞ്ഞപ്പോൾ അവൾക്ക് ചിരി നിർത്താൻ നന്നേ പാടുപെടേണ്ടി വന്നു. 
സഖീ, നിന്റെ കത്തുകൾക്ക് മറുപടി എഴുതുക എന്നത് എനിക്കിപ്പോൾ ഏറെ വിഷമകരമായ കാര്യങ്ങളിൽ ഒന്നായ് മാറിയിരിക്കുന്നു. വലിയ വലിയ വിഷമതകളിൽ നിന്നാണല്ലോ പെണ്ണേ ചെറിയ ചെറിയ സുഖങ്ങൾ മനുഷ്യർ കണ്ടെത്തുന്നത്. നിനക്ക് മറുപടി എഴുതുവാൻ ഇത്രയേറെ  വൈകിയതിന്റെ കാരണം ആ തീരെ ചെറിയ സുഖം ഇപ്പൊൾ എനിക്ക് അനുഭവിക്കാനുള്ള ഇടമില്ല എന്നത്കൊണ്ട് തന്നെയാണ്.

ഉറുമ്പുകൾ അരിമണികളും മറ്റും ഒറ്റയ്ക്കും കൂട്ടത്തോടെയും കടത്തുന്നത് നീ കണ്ടിട്ടില്ലേ.
അനുസരണയോടെ എത്ര ശ്രദ്ധാലുവായാണ് അവ അത് ചെയ്യുന്നത്. എല്ലാ കുട്ടികളെയും പോലെ ഞാനും കുഞ്ഞായിരുന്നപ്പോൾ ആ വരികൾക്കിടയിൽ നമുക്കേറ്റവും ചെറുതെന്നു തോന്നുന്ന തടസ്സം നീക്കിവച്ച് കളിച്ചിരുന്നു. അപ്പോൾ ആ ഉറുമ്പുകളൊക്കെയും വലിയൊരു ദുഃഖത്തിൽ ആഴ്ന്നിരുന്നുകാണും. വലിയ സന്തോഷങ്ങളിലേക്കുള്ള യാത്രയിൽ അവയും ഇത്തിരി വിഷമതകൾ തരണം ചെയ്യട്ടെ അല്ലേ.. 
പക്ഷേ പെണ്ണേ അത്ഭുതമെന്ന് പറയട്ടെ
അല്പസമയംകൊണ്ട് മുറിഞ്ഞുപോയ അവയുടെ വരി മറ്റൊരുവിധേന സൗകര്യപൂർവ്വം അവതന്നെ പുനസ്ഥാപിച്ചിട്ടുണ്ടാവും. അതിന്നും അങ്ങനെതന്നെ.
സഖീ, പ്രണയത്തെക്കുറിച്ച് കവിത എഴുതുവാനിരുന്ന ഞാൻ ദു:ഖങ്ങൾക്കൊടുവിലുള്ള സന്തോഷങ്ങളെക്കുറിച്ചാണല്ലേ എഴുതിപ്പോകുന്നത്. നമ്മുടെ പ്രണയത്തിന്റെ പൂർണ്ണതയിലേക്കുള്ള യാത്രയിൽ ഞാൻ സ്വയം സൃഷ്ടിക്കുന്ന അനേകം തടസ്സങ്ങൾ ബേധിക്കാൻ ഈ ഉറുമ്പുകളുടെ കഥ നിനക്ക് ശക്തി നൽകട്ടെ!!
പ്രിയേ, നീണ്ട ഒരുമാസം നമ്മളിൽ രണ്ടുപേരിലും എന്തൊക്കെ മാറ്റങ്ങളാണ് കാലം വരച്ചും മായ്ച്ചും കൊണ്ടിരുന്നത് എന്ന് ഞാൻ ഇപ്പോൾ ഓർത്തുപോയി. എന്റെ ഭാഷയിൽ മാറ്റം വന്നിരിക്കുന്നോ..? വീണ്ടും കവിതയിൽ നിന്നും എങ്ങോട്ടാണ് പ്രിയേ ഞാനീ കത്തിനെ കൊണ്ടുപോകുന്നത്. മനുഷ്യന്റെ ചിന്തകൾ അങ്ങനെയാണല്ലോ ആവശ്യമില്ലാത്തിടത്ത് അനാവശ്യമായി ചിലത് തിളച്ച് കൊണ്ടിരിക്കും.

സഖീ, എന്നെക്കൊണ്ട് കവിത എഴുതുവാൻ സാധിക്കുമോ എന്ന എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകയുടെ പരിഹാസം ഒരു വെല്ലുവിളിയായി സ്വീകരിച്ച് ഇന്നലെ രാത്രി ഞാൻ പേന കയ്യിലെടുത്തു. ഒരു വലിയ കവിയെപ്പോലെ ആലോചനയിൽ മുഴുകി. എന്തെഴുതും..? പ്രണയത്തെക്കുറിച്ച് ആരും എഴുതാത്തതായ് എന്താണിനി ബാക്കിയുള്ളത്..? പ്രണയത്തെക്കുറിച്ച് ഇന്നോളമുണ്ടായ എല്ലാ കവിതകളും പൊള്ളത്തരങ്ങൾ നിറഞ്ഞ വെറും പുകഴ്ത്തലുകൾ മാത്രമാണെന്ന് ഞാൻ എഴുതട്ടെ. അല്ലെങ്കിൽ വേണ്ട, മലയാള ബിരുദക്കാരിയായ നിനക്കത്  ഇഷ്ടമാകില്ലല്ലോ.. അത് അങ്ങനെത്തന്നെയിരിക്കട്ടെ.

ഇപ്പോഴെന്തേ മറുപടി കുറിക്കാൻ തോന്നി എന്ന നിന്റെ മുഖം കറുപ്പിച്ചുള്ള നോട്ടത്തെ താണുവണങ്ങിക്കൊണ്ട് ഞാൻ പറയട്ടെ..
ഇന്ന് അപ്രതീക്ഷിതമായ് കയ്യിൽത്തടഞ്ഞ ഒരു പത്രത്താളിൽ ഒരു എട്ടുവരി ഗദ്യകവിത
എന്റെ ശ്രദ്ധയിൽ പെടുകയുണ്ടായി. അതുതന്നെയാണ് ഈ മറുപടിക്കുള്ള കാരണവും. അത് ഞാനിവിടെ കുറിക്കട്ടെ.

"നമ്മുടെ ഈ ആകാശത്ത്
മേശപ്പുറത്തിരിക്കുന്ന
ചായ കോപ്പയില്‍ നിന്നുയരുന്ന
ചെറുചൂടുമാത്രമേ
ഞാനിപ്പോള്‍ രുചിക്കുന്നുള്ളൂ.
മധുരവും കടുപ്പവും ഇടകലർന്ന
അതിലെ പാനീയം
വറ്റിപ്പോയിരിക്കുന്നു."

അതെ പെണ്ണെ മുഷിഞ്ഞ വായുനിറഞ്ഞ, വറ്റിയ ഒരു ചായ കോപ്പയ്ക്കരികിൽ ഇരുന്നുകൊണ്ട് പ്രണയത്തെക്കുറിച്ച് ഒരു വരിപോലും എനിക്ക് എഴുതുവാൻ സാധിക്കില്ല. എന്തും കവിതയാകുന്ന ഈ കാലത്ത് ഈ കത്തും മറ്റൊരു വിഷാദ കവിതയായ് നമുക്കിടയിൽ വായിക്കപ്പെടട്ടെ!

1 comment:

  1. ഈ കത്ത്‌ കൊള്ളാം.ബാക്കി കത്തുകളും കൂടി വായിക്കട്ടെ.

    ReplyDelete