പലവേഗങ്ങളിൽ
പലദിശയിൽ
പാഞ്ഞുപോകുന്ന
വാഹനങ്ങൾ
തമ്മിലുരസിയാൽ
ഉണ്ടാകാവുന്ന മുറിവുകൾ
പലവിധമാണ്.
തുടക്കത്തിൽ,
പുറം കാഴ്ചയിൽ
മോടികാട്ടി
അകത്തെ ചൂടിൽ
വെന്തുരുകി
പതിയെ ഓടിത്തുടങ്ങുന്ന
പുത്തൻ വണ്ടികൾ
യാത്രക്കാരില്ലാത്ത
ഇടുങ്ങിയ വളവുകളിൽ
ഒന്നിച്ചെത്തുമ്പോൾ
ഞാനാദ്യമെന്ന ചിന്തയിൽ
ഇടയ്ക്കിടെ
വേഗത നിറച്ചുകൊണ്ടിരിക്കും.
ഒന്നുപതിയെ ഉരസിയാൽ,
കണ്ണുകൾ കൊണ്ട്
കാണാത്തത്രയും
ആഴത്തിൽ ചികഞ്ഞുനോക്കി
നേർവരകളാലും
കുത്തിവരകളാലും
പുറമേ പൊളിഞ്ഞടരുന്ന നിറങ്ങൾ
ഉടമയെ ആദ്യം ഭയപ്പെടുത്തും.
പിന്നെ പിന്നെ
നഷ്ടക്കണക്കുകളുടെ
ആവർത്തനങ്ങളിലവർ
ക്ഷീണിക്കും.
ചെറുവാഹനങ്ങൾ
തമ്മിലാണെങ്കിൽ
തമ്മിലൊന്നു പുഞ്ചിരിച്ച്,
മുറിവേറ്റിടം ചെറുതായൊന്നു
പരസ്പരം തലോടി
അവരവരുടെ വഴിയേ
കടന്നുപോകും.
യന്ത്രഭാഗങ്ങളിൽ
തേയ്മാനംവരുത്തുന്ന
ഗൂഢയാത്രകളെ
ഉപേക്ഷിച്ചിരിക്കുമ്പോൾ
വന്ന് ചേരുന്ന
ചെറു മടുപ്പുകളെ
അപകടക്കെണിയെന്ന് പുലമ്പി
ചില വണ്ടികൾ,
അതിന്റെ ഹൃദയഭാഗം
വേരോടെ അടർത്തിമാറ്റും.
തുടക്കത്തിൽ
ചെറു വാക്കേറ്റത്തിൽ
തുടങ്ങി,
ഒടുക്കം
പൊട്ടിത്തെറിയും
നീണ്ട നെടുവീർപ്പുകളും
മാത്രമാകുന്ന
ജീവിതം പോലെ തന്നെയാണ്
അശ്രദ്ധയോടും കൂടിയ
പലവണ്ടിയോട്ടങ്ങളും.
No comments:
Post a Comment