Friday, 29 May 2015

ഒറ്റ

ഒരു വാക്കുപോലും
പറഞ്ഞില്ലല്ലോ എന്നല്ല
ആ 'ഒരു വാക്ക്'
പറയാതിരിക്കാനെടുത്ത
സമയത്തെ
ചൂണ്ടയില്‍ കൊളുത്തി
പുഴയിലേക്കെറിയേണ്ടിയിരുന്നില്ല 
എന്നൊരറ്റ കാരണത്താലാണ് 
ചൂണ്ട ഉപേക്ഷിച്ചുപോയത് .

ഒരു ചൂണ്ടയില്‍ പോലും 
കൊത്തില്ലെന്നറിയാഞ്ഞിട്ടല്ല
ചുണ്ടില്‍ എരിഞ്ഞു തീരുന്ന
കുറ്റിയില്‍ നിന്നുയരുന്ന 
പുകച്ചുരുളിന്‍റെ
ആകാശം കീഴടക്കുവാനുള്ള 
പ്രതീക്ഷ കണ്ടിട്ടാണ് ,
ഒരു ചൂണ്ടകാരന്‍റെ കാത്തിരിപ്പിനെ 
ഓര്‍ത്തിട്ടാണ് ,
വീണ്ടും മണ്ണിലിരകള്‍ 
പെറ്റ് കൂട്ടുന്നത്‌ .

മണ്ണറയിലാരും
ഒളിഞ്ഞുനോക്കില്ലെന്നിരിക്കാം
അപ്പുറത്തും ഇപ്പുറത്തും 
മലര്‍ന്നു കിടന്ന് കിനാവ്‌ കാണുന്നവര്‍
കിടപ്പുണ്ടെങ്കിലും  
കല്ലറ കൂടു പൊളിച്ച്
മരിക്കാത്തൊരുവനെങ്കിലും 
എത്തി നോക്കിയെങ്കിലെന്ന്‍
മോഹിച്ചിട്ടാണ് 
കണ്ണടഞ്ഞിട്ടും
ഒളികണ്ണിട്ട് 
ഭൂമിയില്‍ നിന്നും ആകാശത്തേക്ക് 
ഉഷിരങ്ങള്‍ വീഴ്ത്തുന്നത് .

ഭൂമിക്കൊരിക്കലും 
കറങ്ങി കറങ്ങി മടിപിടിക്കില്ലെന്നല്ല 
ഈ കറക്കത്തോടൊത്ത് കറങ്ങാന്‍ 
ആരും കൂട്ടില്ലല്ലോ
എന്നൊരൊറ്റ പരിഭവം മാത്രം
തീര്‍ത്തുകിട്ടിയിട്ടാണ്
ഒറ്റയാനാവാതെ,ഇപ്പോഴും
നിന്ന് കറങ്ങുന്നത് .

ഒറ്റയിലേക്ക് തുറക്കുന്ന
ഒരൊറ്റ താക്കോല്‍ പോലും 
പണിതുവച്ചിട്ടില്ലെനിയും    
ഓരോ തിരിച്ചിലിനും     
താഴ്വീഴ്ത്തുമെന്ന്
തോന്നിച്ചൊരു പൂട്ട്‌
മാത്രമുണ്ട് ബാക്കി 
എന്നിട്ടുമിവിടെ പലതും
ഒറ്റയ്ക്കെന്ന വ്യാജേന
ഒറ്റയ്ക്കിരിക്കുന്നത്
കാത്തിരിപ്പിന്‍റെ
പെരുപ്പിച്ചു കാട്ടലാണ് .

No comments:

Post a Comment