Tuesday, 9 August 2016

പ്രവാസം

നാളെ തന്നെ പോകുന്നുണ്ടോ..?"
ഉറക്കംപിടിച്ച് തുടങ്ങിയ എന്റെ തോളിൽ കൈവച്ചുകൊണ്ട് ഭാര്യ ചോദിച്ചു.

"ഉം!"
പാതിയുറക്കത്തിൽ ഞാൻ മൂളി.

"എപ്പോ..?"

"വൈകിട്ട്."

"എയർപ്പോട്ടുവരെ ഞാനും വരട്ടേ.."

"എന്തിന്.?"

"വെറുതെ കാണാൻ."

"ഉം, വന്നോളൂ.."
തിരിഞ്ഞു കിടന്നു അവളുടെ കണ്ണുകളിലേക്ക് നോക്കി. ഇരുട്ട് വിഴുങ്ങിയ കിടപ്പുമുറി കാഴ്ച്ച മറച്ച് മുന്നിൽ കിടന്നു ശ്വാസം കിട്ടാതെ ഞെരുങ്ങി.

Friday, 5 August 2016

അമൽ അന്നമ്മ

അമ്മയുടെ ഇടുങ്ങിയഗർഭപാത്രത്തിൽ നിന്നും ഭൂമിയുടെ വിശാലതയിലേക്ക് എത്തിപ്പെട്ട കുട്ടി ആശുപത്രി കിടക്കയിൽ നിന്നും അലമുറയിട്ട് കരഞ്ഞു.
ബോധം മറയും മുൻപ് അമ്മ അവനെ 'അമൽ അന്നമ്മ' എന്ന് പേര് വിളിച്ചു.
അതേസമയം പിറന്നുവീണ മറ്റ് കുട്ടികൾ മയങ്ങാനാവാതെ അമ്മമാരുടെ മുലഞ്ഞെട്ടിൽ മുളച്ചിട്ടില്ലാത്ത പല്ല് കൊണ്ട് ഭാവിയിലെക്ക് ആഴത്തിൽ കടിച്ചു മുറിവേൽപ്പിച്ചുകൊണ്ടിരുന്നു..

"കുട്ടിയെ നമുക്കൊരു ഡോക്ടറാക്കണം"
അബോധാവസ്ഥയിൽ അവളുടെ ചുണ്ടുകൾ അതുതന്നെ ഉരുവിട്ട്‍ കൊണ്ടിരുന്നു. ഒരു സ്വപനത്തിന്റെ കാവാടത്തിരുന്ന് അവൾ അകത്തേക്ക് നോക്കി.

അമ്മ കുട്ടിയുടെ ഇളം ചൂടുള്ള നെറ്റിയിൽ പതിയെ ചുംബിക്കുന്നു.
"എനിക്ക് ഇപ്പോൾ ജനിക്കേണ്ടിയിരുന്നില്ല അമ്മേ.."
അമൽ അന്നമ്മ സംസാരിച്ചു തുടങ്ങി.
"എന്നെ ഇനിയും പിറന്നിട്ടില്ലാത്ത എന്റെ അനുജന്മാർ, കൂട്ടുകാർ അവർക്കടുത്തേക്ക് തന്നെ പറഞ്ഞു വിടാമോ അമ്മേ.. ഞങ്ങൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവിടെ. എപ്പോഴാണ് ഞാനമ്മയുടെ ഗർഭപാത്രത്തിൽ എത്തിപ്പെട്ടതെന്ന് എനിക്കൊട്ടും ഓർമ്മയില്ല. അമ്മേ, എന്നെ അവർ അവിടെ കളിയിടത്ത് ഇപ്പോഴും ചിലപ്പോൾ കാത്തിരിക്കുന്നുണ്ടാവും. എന്നും കൂട്ടുകാരിൽ ആരെയെങ്കിലും നമുക്ക് നഷ്ടമാകുമായിരുന്നു. അവരെ അന്വേഷിച്ച് നമ്മളെല്ലാവരും കളിയിടത്ത് മുഴുവൻ അലഞ്ഞു തിരിയും. കണ്ടെത്താൻ കഴിയില്ലെന്ന് ഉറപ്പായാൽ ഞങ്ങൾ വീണ്ടും കളി തുടരും. അവിടെ എത്ര അലഞ്ഞാലും കളിച്ചാലും ഞങ്ങളാരും തളരില്ല അമ്മേ.. നമ്മുടെ ലോകത്ത് നിന്നും അപ്രത്യക്ഷമായവരൊക്കെ എവിടെയൊക്കെയോ എന്നെപ്പോലെ ആരുടെയൊക്കെയോ സ്വന്തമായി പിറന്നു വീണുകാണും അല്ലേ.. അമ്മേ, നമുക്ക് അവിടെ അവരവരുടെതായ വീടുകളില്ല, അമ്മമാരില്ല അച്ഛന്മാരില്ല. ഞങ്ങൾ ഒന്നും പങ്ക് വയ്ക്കാറുമില്ല. സ്നേഹമോ വെറുപ്പോ ഒന്നുമില്ല. എല്ലാം എല്ലാവരുടേം ആണമ്മേ.. അവിടെയെന്നും വെളിച്ചമാണ്, ഇവിടെ ഈ മുറിക്കകത്ത് പോലും എന്ത് ഇരുട്ടാണ്.! ഇനിയും എത്രയേറെ ഇരുട്ട് കഴിഞ്ഞാലാണമ്മേ ഇത്തരിയെങ്കിലും വെളിച്ചം കിട്ടുക.?"

"കുട്ടിക്ക് ഇത്തിരി മുലപ്പാൽ കൊടുക്കൂ അന്നാ.."
നേഴ്സ് അവളെ തട്ടി വിളിച്ചു.
അന്നമ്മ ഞെട്ടിയുണർന്നു. അലറിക്കരയുന്ന കുട്ടിയുടെ വായിലേക്ക് മുല തിരുകികൊണ്ട് അവൾ മന്ത്രിച്ചു:
"ഇരുട്ട്.. എന്തൊരിരുട്ട്.."

Thursday, 3 March 2016

മടക്കം

കവിത അതിന്റെ
നൂൽബന്ധങ്ങളിലൂടലഞ്ഞ്‌
ജീവിതത്തിലേക്ക്‌ കൊക്കുനീട്ടി കാത്തിരിക്കുന്നു.
ഇനിയൊരിക്കലേ കൊത്താവൂ.. 
എന്നാരോ ഏതോ താഴ്‌വരയിൽ നിന്നും ഉറക്കെ വിളിച്ചുപറയുന്നു.
കൊത്തുകൊണ്ട് വീഴാതിരിക്കാൻ
ഞാൻ മൗനത്തിന്റെ മടി'യിലേക്ക്
തന്നെ മടങ്ങുന്നു.

Wednesday, 2 March 2016

മടുക്കും മുൻപേ ഓർത്തിരിക്കേണ്ടുന്ന കഥ

പണ്ട് പണ്ട്
ഒരിക്കൽ അടുക്കള
സമരത്തിലിരിക്കെ
വീട്ടുകാരിയറിയാതെ
പാത്രങ്ങളോരോന്നും
അടുക്കിവച്ചിടത്തുനിന്നും
അയൽ വീട്ടിലേക്ക്
ഇറങ്ങിപ്പോയി.

ഇഴഞ്ഞിഴഞ്ഞ് നിലത്തുരസി
വക്ക്‌പൊട്ടി ചോരവാർന്ന്,
വറ്റിയുണങ്ങിയ
പുറം ടാപ്പിൽ നിന്നും
ഒന്നുരണ്ടുതുള്ളി
ചുടുകാറ്റുമാത്രമുറ്റിച്ച് കുടിച്ച്,
സിമന്റുതറയിൽ തലതല്ലി
ശബ്ദകോലാഹലങ്ങളുണ്ടാക്കി,
വിശപ്പില്ലാത്ത അയൽവീട്ടിലേക്ക്...

ആദ്യദിനങ്ങളിൽ,
അതിരാവിലെ വേലക്കാരി
അടുക്കിപ്പെറുക്കിവച്ച്
തേച്ച് കുളിപ്പിക്കുമ്പോൾ
മാത്രമുണ്ടായിരുന്നു ഒരു സുഖം
അനങ്ങാതെയങ്ങനെ കിടക്കും
നല്ല നിറമുള്ള,
മണമുള്ള സോപ്പിലുരച്ച്
അവൾ പതിയെ പതപ്പിക്കും.
അത് കഴിഞ്ഞാൽ പ്രാതൽ
പിന്നെ ഉച്ചയ്ക്ക് ഊണ്
പിന്നെ രാത്രിവൈകി 
വീണ്ടും ചെറുഭക്ഷണം
ജോലിഭാരമൊട്ടുമില്ല.

പഴയ വീട്ടിലായിരുന്നപ്പോൾ
രാവും പകലും
വിശപ്പ്മാത്രമുണ്ട് കിടക്കണം.
കുളിയില്ല,
ഒന്ന് തിരിഞ്ഞിരിക്കണമെങ്കിൽ
ഇടയ്ക്ക് മുറിക്കകത്തുനിന്നും
വരുന്ന വേദനയുറ്റുന്ന
കരച്ചിൽ നിർത്തി
കിടക്കപായയിൽ നിന്നെഴുനേറ്റു-
വന്നവളൊരുത്തി
അടുപ്പ് പുകയ്ക്കണം.

ഇപ്പോഴാകെ കഷ്ടത്തിലാണ്.
പുതിയ വീട്ടിൽ,
അവിടെ ഊണിന്
സമയമാകുമ്പോൾ മാത്രം
പുഞ്ചിരിക്കുന്ന
ആണ്‍പാത്രങ്ങളുണ്ട്.
കറിക്കിത്തിരിയുപ്പുകൂടിയാൽ
പുളികുറഞ്ഞാൽ
ചിരി കറുത്തപ്പോൾ
മാർബിൾതറയിൽ
വരയ്ക്കുന്ന കറിച്ചിത്രത്തിന്
താളം പിടിക്കണം.

ഉറക്കത്തിനിടെ
അടുക്കളവാതിലിലൂടെ
രാത്രിവന്ന് 
ഒഴിഞ്ഞ ഗ്ലാസ് തുമ്പത്ത്
ആർത്തിയോടെ
മരവിച്ച ഉമ്മകൾ വയ്ക്കുന്ന
അന്യപുരുഷനെ തൃപ്തനാക്കണം.

തളർന്നുറങ്ങുന്ന
പൂമൊട്ടുകളോരോന്നും 
വീണ്ടും വീണ്ടും
മണപ്പിച്ച് നോക്കി
നാളെ ഇതിലേത് മണംവിരിയുമെന്ന്
തലപുകഞ്ഞാലോചിച്ച്
ഉറങ്ങാതിരിക്കുന്ന
കൊച്ചമ്മയ്ക്ക് മുറിക്കുള്ളിൽ 
കൂട്ടിരിക്കണം.
അവരുടെ
പാചക പരീക്ഷണങ്ങൾക്ക്
ഓരോ ഒഴിവുദിനങ്ങളിലും
ബലിയാടാവേണം.

പുതുതായ് കയറിവരുന്ന
പുത്തൻ പാത്രങ്ങൾക്കിടയിൽപ്പെട്ട്
ഒടുവിലങ്ങനെ
കറപിടിച്ചു ചുളുങ്ങി
കിടക്കുമ്പോൾ
ഒരുനാളൊരു തമിഴത്തിയുടെ
പ്ലാസ്റ്റിക് സഞ്ചിയിലേറി നാടുകടക്കും.

ഇല്ലാത്ത മടുപ്പിനെ പെരുപ്പിച്ച്
വീടിറങ്ങിപ്പോകുന്ന
'കഥാപാത്രങ്ങളേ'..,
നിങ്ങളീക്കഥ എന്നും
ഓർത്തിരിക്കുമല്ലോ!

വണ്ടിയോട്ടങ്ങൾ ബാക്കിവയ്ക്കുന്നത്

പലവേഗങ്ങളിൽ
പലദിശയിൽ
പാഞ്ഞുപോകുന്ന
വാഹനങ്ങൾ
തമ്മിലുരസിയാൽ
ഉണ്ടാകാവുന്ന മുറിവുകൾ
പലവിധമാണ്.

തുടക്കത്തിൽ,
പുറം കാഴ്ചയിൽ
മോടികാട്ടി
അകത്തെ ചൂടിൽ
വെന്തുരുകി
പതിയെ ഓടിത്തുടങ്ങുന്ന
പുത്തൻ വണ്ടികൾ
യാത്രക്കാരില്ലാത്ത
ഇടുങ്ങിയ വളവുകളിൽ
ഒന്നിച്ചെത്തുമ്പോൾ
ഞാനാദ്യമെന്ന ചിന്തയിൽ
ഇടയ്ക്കിടെ
വേഗത നിറച്ചുകൊണ്ടിരിക്കും.

ഒന്നുപതിയെ ഉരസിയാൽ,
കണ്ണുകൾ കൊണ്ട്
കാണാത്തത്രയും
ആഴത്തിൽ ചികഞ്ഞുനോക്കി
നേർവരകളാലും
കുത്തിവരകളാലും
പുറമേ പൊളിഞ്ഞടരുന്ന നിറങ്ങൾ
ഉടമയെ ആദ്യം ഭയപ്പെടുത്തും.
പിന്നെ പിന്നെ
നഷ്ടക്കണക്കുകളുടെ
ആവർത്തനങ്ങളിലവർ
ക്ഷീണിക്കും.

ചെറുവാഹനങ്ങൾ
തമ്മിലാണെങ്കിൽ
തമ്മിലൊന്നു പുഞ്ചിരിച്ച്,
മുറിവേറ്റിടം ചെറുതായൊന്നു
പരസ്പരം തലോടി
അവരവരുടെ വഴിയേ
കടന്നുപോകും.

യന്ത്രഭാഗങ്ങളിൽ
തേയ്മാനംവരുത്തുന്ന
ഗൂഢയാത്രകളെ
ഉപേക്ഷിച്ചിരിക്കുമ്പോൾ
വന്ന് ചേരുന്ന
ചെറു മടുപ്പുകളെ
അപകടക്കെണിയെന്ന് പുലമ്പി
ചില വണ്ടികൾ,
അതിന്റെ ഹൃദയഭാഗം
വേരോടെ അടർത്തിമാറ്റും.

തുടക്കത്തിൽ
ചെറു വാക്കേറ്റത്തിൽ
തുടങ്ങി,
ഒടുക്കം
പൊട്ടിത്തെറിയും
നീണ്ട നെടുവീർപ്പുകളും
മാത്രമാകുന്ന
ജീവിതം പോലെ തന്നെയാണ്
അശ്രദ്ധയോടും കൂടിയ
പലവണ്ടിയോട്ടങ്ങളും.

Wednesday, 17 February 2016

വീട്ടിലേക്ക് പോകുമ്പോൾ

അന്ന് :
ചവിട്ടുപടികളോരോന്നും
ഓടിക്കയറി
വലിയ നാലുകെട്ടിന്റെ
മുറ്റത്തേക്കിറങ്ങുമ്പോൾ,
കാതില്‍
അടുക്കളപ്പുക ചുമച്ച്
ഉറക്കെയുള്ള അമ്മവിളികള്‍,
ഉമ്മറത്തേക്കോടിയെത്തുന്ന
പെങ്ങള്‍ കൊലുസുകള്‍.

ഇറയത്ത്‌
ചാരുകസേരയിലിരുന്ന്
എനിക്കുനേരെയെറിയുന്ന
അച്ചൻ മന്ദഹാസങ്ങൾ,
പിണക്കം നടിച്ച്‌ അകത്തേക്ക്‌
തിരിച്ചുകയറുന്ന കിങ്ങിണിപ്പൂച്ച.

കുറച്ചുമാറി തൊഴുത്തിൽ
അമ്മിണി പശുവിന്റെ കരച്ചിൽ,
അവിടേയ്ക്ക്‌
തീറ്റപ്പുല്ലുമായ്‌ പതിയെ
നടന്നകന്നുപോകുന്ന മുത്തശ്ശി.

തെക്കേ പറമ്പിൽ
പുളിമാങ്കൊമ്പിൽ തൂങ്ങിയാടിയെന്നെ മാടിവിളിക്കുന്ന കുഞ്ഞൂഞ്ഞാൽ,
പുറത്തെ പറമ്പിൽ
കണ്ണിറുക്കി കൂട്ടുകാർ.

നടുമുറ്റത്ത്
സന്ധ്യയ്ക്കെന്നും
തിരിവയ്ക്കാറുള്ള
വലിയ തുളസിത്തറ.

തൊടിയിൽ
പൂത്തുലഞ്ഞ്‌ ജമന്തിപ്പൂക്കൾ,
അതിനെ വലംവച്ച് ശലഭനൃത്തം.

*********************************

ഇന്ന് :
പായലുകള്‍ പടര്‍ന്നിട്ടും
കളിവരകള്‍
ഇനിയും മാഞ്ഞിട്ടില്ലാത്ത
ചവിട്ടുപടികള്‍
കയറുമ്പോൾ,
അടുത്ത് കാണാം
ഇളകിപ്പൊളിഞ്ഞ
പഴകിയ വീട്.

കാടുകയറിയ വലിയ
മുറ്റത്തിറങ്ങുമ്പോൾ,
കാഴ്ച്ചയിൽ
പാതി തുറന്ന
ജനാല കതകുകള്‍,
മാറാല അയല്‍ വിരിച്ച
തൂണുകള്‍,
ഇറയത്ത് കിളിയൊച്ചയറ്റ്
ഒറ്റയാനായ്‌ ഒരു കിളിക്കൂട്.

കാലം തച്ചുടച്ച
വീടിനകത്ത് കയറുമ്പോൾ,
മുന്‍ചുമരില്‍ 
ചിതല്‍ തിന്നാന്‍ ഭയന്ന
അച്ഛന്‍ ഛായാചിത്രം,
കാലം
മുഖം മായ്ച്ചുകളഞ്ഞ
ചെറിയ കണ്ണാടി,
സമയം
നിലച്ചുപോയൊരു
ഘടികാരം.

അടുക്കളയിൽ
വിശപ്പുകൊണ്ടെന്നോ
ചുളുങ്ങിപ്പോയ
പാത്രങ്ങള്‍,
അവയ്ക്ക് മുകളിൽ
പൊടിയടയാളങ്ങൾ.

പൂജാമുറിക്കകത്ത്
എണ്ണവറ്റിയ നിലവിളക്ക്,
ചീവീടുകളുടെ മന്ത്രജപം.

കിടപ്പുമുറിച്ചുമരിൽ
ബാല്യം വരഞ്ഞിട്ട
മങ്ങിയ നിറങ്ങളുടെ
ചിത്രപ്പണി.

കുഞ്ഞ് ഇരുമ്പലമാരയിൽ
അമ്മ മറന്നുവച്ച
മരുന്നു കുറുപ്പടികൾ.

ജനൽ പടിയിൽ
കൂട്ടമായിരുന്നു മുഷിഞ്ഞ
അടപ്പില്ലാത്ത
കഷായക്കുപ്പികൾ.

താഴെ തറയിൽ
അച്ചൻ ചുമച്ച് തുപ്പിയ
കഫക്കറകൾ,
പാതിയെരിഞ്ഞ
തീപ്പെട്ടിക്കോലുകൾ.

ഇപ്പോഴിവിടെ
കളിയിടങ്ങളില്ല.
കൂട്ടുകാരില്ല.
പെങ്ങൾ കൊലുസുകളില്ല.
അച്ചൻ മന്ദഹാസങ്ങളില്ല.
അമ്മവിളികളില്ല.
കേട്ടുറങ്ങാൻ
മുത്തശ്ശിക്കഥകളില്ല.
എല്ലാം മണ്‍‌മറഞ്ഞ
കാലത്തിന്‍റെ വെറും
ഓർമ്മകൾ മാത്രം.

നമ്മളെപറ്റി’ക്കുന്ന രണ്ട് കവിതകള്‍

ഒന്ന്
*******
കവിത അതിന്‍റെ,
ഉടലുകള്‍ക്കുള്ളില്‍ നിന്നും
വീര്‍പ്പുമുട്ടുന്നു.
ആകാശം,
മേഘങ്ങളിലിട്ടുരസി
വിയര്‍പ്പുപൊടിക്കുന്നു.
അവര്‍,
ഇല്ലാത്ത തെരുവിലൂടലഞ്ഞു
നെടുവീര്‍പ്പിടുന്നു.
നമ്മള്‍ അപ്പോഴും,
പറഞ്ഞതുതന്നെ
പറഞ്ഞുകൊണ്ടിരിക്കുന്നു.

രണ്ട്
*******
ആകാശം അതിന്‍റെ,
ഉടലുകള്‍ക്കുള്ളില്‍ നിന്നും
വീര്‍പ്പുമുട്ടുന്നു.
കവിത,
മേഘങ്ങളിലിട്ടുരസി
വിയര്‍പ്പുപൊടിക്കുന്നു.
നമ്മള്‍,
ഇല്ലാത്ത തെരുവിലൂടലഞ്ഞു
നെടുവീര്‍പ്പിടുന്നു.
അവര്‍ അപ്പോഴും,
പറഞ്ഞതുതന്നെ
പറഞ്ഞുകൊണ്ടിരിക്കുന്നു.