Sunday, 20 November 2016

നിനക്കുള്ള കത്തുകൾ2

പ്രിയപ്പെട്ടവളേ..

നിന്‍റെ കത്ത് എന്‍റെ കയ്യില്‍ കിട്ടിയത് ഏറെ വൈകിയാണ്. അന്നൊരു ചെറിയ വിശേഷം കൂടി ഉണ്ടായി എനിക്ക് എറണാകുളത്തുള്ള ഒരു തരക്കേടില്ലാത്ത കമ്പനിയില്‍
ജൂനിയര്‍ അസിസ്റ്റന്റ് ആയി ഒരു ജോലി ലഭിച്ച അറിയിപ്പ് കൂടി വന്നിരിക്കുന്നു.
വളരെ പെട്ടെന്ന് തന്നെ ജോയിന്‍ ചെയ്യേണം. ഈ വരുന്ന തിങ്കളാഴ്ച്ചതന്നെ.
നിന്‍റെ പഠനമൊക്കെ നന്നായി പോകുന്നു എന്ന് വിചാരിക്കുന്നു. മറുപടി വൈകിയതില്‍ ആദ്യംതന്നെ ക്ഷമ ചോദിച്ചോട്ടെ.

നിന്‍റെ വിശേഷങ്ങള്‍ മുഴുവനായും വായിക്കാന്‍ സമയം കിട്ടിയില്ല. പുതിയ ജോലിയെ പറ്റിയുള്ള ആകാംക്ഷ ഒന്നിലും മനസ്സിരുത്തുന്നില്ല എന്നത് തന്നെ കാരണം.
എന്നാലും ഞാന്‍ എന്നത്തേതും പോലെ എന്‍റെ അമൂല്യ ശേഖരണത്തിനൊപ്പം
അതും എടുത്തു വച്ചിട്ടുണ്ട്. അത് കൂടെ കൊണ്ടുപോകാം. ഇനി കാണുന്നത് ലീവിനു
വരുമ്പോള്‍ മാത്രമായിരിക്കില്ലേ.. അത് എപ്പോള്‍ എങ്ങനെ എന്നൊന്നും  കൃത്യമായി
പറയാന്‍ ആയിട്ടില്ല. ഇതുപോലെ എപ്പോഴും കത്തെഴുതാന്‍ നേരം കിട്ടിയെന്നുപോലും വരില്ല.
എന്‍റെ പെണ്ണേ, ഇപ്പൊ ആ മുഖമൊന്നു വാടിയല്ലേ.. സാരമില്ല, നിന്‍റെ നല്ലൊരു ജീവിതത്തിനു വേണ്ടിയുള്ള നീക്കുപൊക്ക് എന്നുമാത്രം കണ്ടാല്‍ മതി ഈ കാത്തിരിപ്പിനെ.
അതെ 'നിന്‍റെ' തന്നെ 'നമ്മള്‍' എന്ന് പറയുമ്പോള്‍ അകലം കുറയും. ഇത്തിരി ദൂരത്തേക്ക് അല്ലേ പോകുന്നത്, ആ അകലം നമ്മുടെ ഈ പ്രണയത്തിലും
കാലം എഴുതി ചേര്‍ക്കില്ലെന്നു പറയാന്‍ പറ്റുമോ..?
ഇനിയൊരു ഒരു മറുപടി കത്ത് കിട്ടുമ്പോഴേക്കും ഞാന്‍ തിരക്കുകളുടെ വള്ളങ്ങളിലും അവിടെ നിന്നും ഉത്തരവാദിത്തങ്ങളുടെ മരകപ്പലിലേക്കും ചേക്കേറിയിട്ടുണ്ടാകാം.
ഏതൊരോര്‍മ്മയേയും എരിക്കാന്‍ ശക്തിയുള്ള ഉന്മാദ നഗരി, ആധുനികതയുടെ നാട്, ബന്ധങ്ങളെ ചില വ്യവസ്ഥയുടെ കാരാഗ്രഹത്തില്‍  
അടച്ച വ്യാവസായിക നഗരി.
സഖീ.. പുറം ജീവിതവുമായുള്ള പൊരുത്തപെടലുകള്‍ ജീവിതത്തിന്‍റെ സൌമ്യത നിറഞ്ഞ ഉള്ളറകളില്‍ പൊരുത്തക്കേടുകള്‍ സൃഷ്ടിച്ചേക്കുമോ
എന്നൊരു അകാല പേടി ഇപ്പോള്‍ തന്നെ എന്നെ കാര്‍ന്നു തിന്നാന്‍ തുടങ്ങുന്നുവോ..?നമുക്ക് വേണ്ടി എഴുതിയതൊക്കെ നാളെ എനിക്ക് നിനക്ക് എന്ന് വേര്‍തിരിച്ചു
കാണേണ്ടി വരുമോ..??
ഇനിയൊരിക്കല്‍ നിന്‍റെ പഴയ കത്തുകള്‍ വായിക്കുമ്പോള്‍ ഒരു നല്ല സുഹൃത്തിനെ
എന്‍റെ മുന്‍പില്‍ നിര്‍ത്തും. അപ്പോള്‍ എന്‍റെ മുഖത്ത് വിരിയുന്നതു പുഞ്ചിരിയാണോ, വിഷാദമാണോ, നഷ്ടമാണോ, അസൂയയാണോ, അതോ പ്രണയത്തിന്‍റെ പേരില്ലാത്ത മറ്റെന്തെങ്കിലും
വികാരമാണോ എന്നറിയാന്‍.
പ്രിയേ.. ഇവയൊന്നും ആയിരിക്കില്ലെന്ന് എന്‍റെ മനസ്സ് ഇതാ ഇവടെ നിന്നോട്
ഉറക്കെ പറയുന്നു. ഞാന്‍ ഭയപ്പെടുന്ന പോലെ നിന്‍റെ എഴുത്തുകള്‍ ഒരുപക്ഷെ
അന്ന് എനിക്ക് സമ്മാനിക്കുന്നത് ഒരു കോമാളിച്ചിരി മാത്രമായിരിക്കും .
അകത്തിരുന്നു കൈകൊട്ടി ചിരിക്കുന്ന ഒരു പാവ നിന്‍റെ മനസ്സിലും അപ്പോഴേക്കും ഉണര്‍ന്നിട്ടുണ്ടാകുമോ..??

No comments:

Post a Comment