Sunday, 20 November 2016

നിനക്കുള്ള കത്തുകൾ3

പ്രിയപ്പെട്ടവളേ..

പുതിയ ജോലിയില്‍ പ്രവേശിച്ചിട്ട് നീണ്ട ഒന്നര മാസം തികയേണ്ടി വന്നോ ഒരു കത്ത് എഴുതാന്‍ എന്നായിരിക്കുമല്ലേ നിന്‍റെ പരിഭവം, എങ്കില്‍ ഞാന്‍ ആശ്വസിക്കുകയാണ് ഇത്രയും പെട്ടെന്ന് നിനക്ക് ഒരു കത്തെഴുതാന്‍
കഴിഞ്ഞല്ലോ എന്നതില്‍.
സുഖം തന്നെ ആയിരിക്കും എന്നറിയാം എങ്കിലും നിന്‍റെ മുഖത്തെ ആ വിഷാദ ഭാവം ദിനംപ്രതി കൂടി കൂടി വരുന്നത് ഞാന്‍ ഇവിടിരുന്നു അറിയുന്നുണ്ട് സഖീ..

പ്രതീക്ഷിച്ചത് പോലെ ജോലി ഭാരം ഇപ്പോഴേതായാലും ഇല്ല എന്നുതന്നെ കൂട്ടിക്കോളൂ. പകല്‍ വൈകി ഉണരുന്നതില്‍ അമ്മയുടേയും പെങ്ങളുടേയും ശകാരം ഏറെ കേട്ടിട്ടും അനുസരിക്കാത്ത ഞാന്‍ ഇവിടെ എത്തി ആദ്യദിനം തന്നെ ഒട്ടും മടികൂടാതെ പുലര്‍ച്ചെ 5 മണിക്ക് എഴുനേറ്റു തുടങ്ങിയിരിക്കുന്നു. ഒരു മനുഷ്യന്‍റെ ജീവിത രീതിയെ നിയന്ത്രിക്കുന്നത് എത്രയോ ചെറുതും വലുതുമായ മൌന ആജ്ഞാപനങ്ങള്‍ ആണ്. അവിടെ ബന്ധങ്ങള്‍ക്കും ശകാരങ്ങള്‍ക്കും അല്ല ബന്ധനങ്ങള്‍ക്കും സ്വാര്‍ഥതയ്ക്കും തന്നെയാണ് കൂടുതല്‍ മൂല്യം എന്ന തിരിച്ചറിവ് ഇവിടെയുള്ള പലരെയും പോലെ എനിക്കും അനുഭവപെട്ടു തുടങ്ങിയിരിക്കുന്നു.

പ്രിയേ, ചിലപ്പോഴൊക്കെ ഒട്ടും പ്രാധാന്യമില്ലാത്ത ഏതെങ്കിലും ഒരു പത്രവാര്‍ത്തയെ ചൊല്ലി നമ്മള്‍ തര്‍ക്കിച്ചിരുന്നത് നിനക്ക് ഓര്‍മ്മയില്ലേ.. എപ്പോഴും നീ മാത്രം ജയിക്കുന്ന ഒരു തമാശക്കളി.
ഇവിടെ എത്തിയതിനു ശേഷം കാര്യമായി പണ്ടത്തെപ്പോലെ വാര്‍ത്തകള്‍ ഒന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. ഓഫീസില്‍ ഇംഗ്ലീഷ് പത്രമാണ്‌ വരുത്തിക്കുന്നത്. കൌതുകം ഉള്ള ഒരു നാട്ടുവാര്‍ത്തപോലും അതില്‍ ഉണ്ടാവുകയുമില്ല. ഇടയ്ക്കൊക്കെ എടുത്തു ഓടിച്ചു വായിച്ചുനോക്കാറുണ്ടെങ്കിലും പാതിയും ഗ്രാമര്‍ മിസ്റ്റേക്ക് ആണെന്ന്,
സഹപ്രവര്‍ത്തക കോട്ടയംകാരി നസ്രാണി കൊച്ചിനോട് പറഞ്ഞു ചിരിക്കാറാണ് അപ്പോഴൊക്കെ പതിവ്.
കഴിഞ്ഞ ആഴ്ച്ചയാണ് അപ്രതീക്ഷിതമായി ഒരു പ്രമുഖ മലയാള പത്രം കയ്യില്‍ കിട്ടിയത്.
പെണ്ണേ.. നീയും വായിച്ചിട്ടുണ്ടാകും, അതില്‍ അത്രയ്ക്ക് പ്രാധാന്യം ഒന്നും ഇല്ലാത്ത ഒരു ഒളിച്ചോടല്‍ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടോ..?
അവിടെ നമുക്കു മുന്‍പില്‍ കാമുകനാണ് വില്ലന്‍. ഒരു പെണ്ണിനെ കല്യാണ തലേന്ന് ആരുമറിയാതെ തട്ടികൊണ്ടുപോയി വിവാഹം ചെയ്യുന്ന വില്ലന്‍. നാട്ടിലുണ്ടായിരുന്നപ്പോള്‍ കൂട്ടുകാരോടോത്ത് അവസാനമായ് കണ്ടൊരു പടത്തിലും ഉണ്ടായിരുന്നു അങ്ങനെയൊരു വില്ലന്‍. പക്ഷെ നമുക്കയാള്‍ നായികയെ രക്ഷിക്കുന്ന നായകന്‍ ആയിരുന്നു. ജീവിതവും സിനിമയും തമ്മിലുള്ള ദൂരം എത്രത്തോളം വികൃതമാണെന്ന് നീയും ഇടയ്ക്കൊക്കെ വെറുതെയെങ്കിലും ആലോചിച്ചുനോക്കുന്നത് നല്ലതാണ്.

അവധിദിനം ആയതിനാല്‍ ആ നസ്രാണി കൊച്ചിനോടോത്ത് ഇന്ന് വൈകിട്ട്
ഒരു സിനിമ കാണാന്‍ പോകുന്നുണ്ട് ഞാന്‍. ഇവിടുത്തെ ആദ്യസിനിമയും അതുതന്നെ.
ഈ കത്തിന്‍റെ കൂടെ എന്‍റെ ഇവിടുത്തെ അഡ്രസ്സ് കൂടിയുണ്ട്. നിന്‍റെ പരിഭവങ്ങള്‍ മുഴുവനായി മലയാള ബിരുദക്കാരിപ്പെണ്ണേ.. ഉടന്‍ എനിക്കെഴുതൂ..

No comments:

Post a Comment