Sunday, 20 November 2016

നിനക്കുള്ള കത്തുകൾ4

പ്രിയപ്പെട്ടവളേ,

എന്റെ ഇവിടുത്തെ തൊട്ടടുത്ത മുറിയിലെ താമസക്കാരന്റെ പേര് വാസുദേവൻ എന്നായത് ഒരേ സമയം രസകരവും വളരെ വേദനാജനകവുമായി എനിക്കുതോന്നുന്നു.
വാസുവേട്ടന്റെ മകൻ കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈയിലേക്ക് പോയി.
(എന്താണ് തുടക്കത്തിൽ തന്നെ ഞാൻ ഇങ്ങനെ ഒന്ന് എഴുതി ചേർത്തിരിക്കുന്നതെന്ന് നീ അല്പസമയം വെറുതെ സംശയിച്ചിരുന്നോളൂ..)

ജോലി കഴിഞ്ഞ് എന്റെ ചെറിയ മുറിയിലെത്തിയാൽ ആദ്യമൊക്കെ എന്നും വിരസതയായിരുന്നു. പുറത്തെ വാൽക്കണിയിൽ നിന്നാൽ രണ്ടാംനില ആയതുകൊണ്ട് ദൂരെ 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഫാക്ടറി കാണാം.
ഒന്ന് ഉറങ്ങിയെന്നാവുമ്പോൾ ദൂരെ നിന്നും വിളിച്ചുണർത്തുന്ന നേർത്ത ശബ്ദം എന്താണെന്ന് ആദ്യമൊക്കെ ഒന്നും മനസ്സിലാവാതെ വീണ്ടും പുതച്ചുമൂടി കിടന്നുറങ്ങാറായിരുന്നു പതിവ്. അത് അകലെ ആ ഫാക്ടറിയിൽ നിന്നുയരുന്ന ശബ്ദമാണെന്ന് തൊട്ടടുത്ത മുറിയിലെ താമസക്കാരൻ വാസുവേട്ടനാണ് ഞാൻ അവിടെ താമസം തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം അറിയിച്ചത്. അദ്ദേഹം അവിടത്തെ തൊഴിലാളിയാണ്. 
നിനക്കറിയാമോ, ഞാൻ ഇവിടെ താമസം തുടങ്ങി ഒരാഴ്ചയോളം കഴിഞ്ഞാണ് തൊട്ടടുത്ത് ഒരു ചുമരിനു അപ്പുറം താമസിക്കുന്ന ആ മനുഷ്യനെ
കാണുന്നത്. പെണ്ണേ, നമ്മളിൽ പലരും അങ്ങനെതന്നെയല്ലേ.. ഒരു ചുമരിനപ്പുറം ഉണ്ടയിരുന്നിട്ടും കാലങ്ങൾ തമ്മിൽ  അറിയാതെ പോകുന്നു.
നീ ഇപ്പോഴും കരുതുന്നുണ്ടാവും ഞാൻ എന്തിനാണ് ആദ്ധേഹത്തെക്കുറിച്ച് നിന്നോട് ഇങ്ങനെ ഏറെ പറയുന്നതെന്ന്.
പ്രിയേ,വാസുവേട്ടന്റെ മകൻ ചെന്നൈയിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെക്കുറിച്ച് ഒരു നിമിഷം നീയൊന്ന് ഓർത്തുനോക്കൂ.. അവധി ദിനമില്ലാത്ത ജോലി, വൈകി തളർന്ന് ഉറക്കം തൂങ്ങിയായിരിക്കാം മിക്കപ്പോഴും മുറിയിലേക്ക് വരുന്നത്. ഞാനൊന്നും അറിയാറില്ല. അപ്പോഴേക്കും ഞാനെന്റെ പാഴ്സ്വപ്നങ്ങളിലേക്കുള്ള യാത്രയിലായിരിക്കും. അദ്ദേഹമപ്പോഴും മകനുവേണ്ടിയുള്ള സ്വപ്നം തന്റെ ജീവിതം കൊണ്ടുതന്നെ നെയ്ത്കൂട്ടുകയാണ്. പെണ്ണേ, നീ അറിഞ്ഞുകാണും ചെന്നൈയിൽ വെള്ളപ്പൊക്കമാണ്.
അത്ഭുതം എന്ന് പറയട്ടെ, ഈ കത്ത് മുകളിലത്തെ വരിയോടെ തീരേണ്ട ഒന്നായിരുന്നു.! കവറിൽ ഇട്ട് സ്റ്റാമ്പ് ചെയ്ത ഈ കത്ത് ഞാൻ ഈ അർദ്ധരാത്രി വീണ്ടും വാസുവേട്ടന്റെ മുറിക്കകത്തിരുന്നു തുടർന്നെഴുതുകയാണ്‌.
ഇപ്പോൾ സമയം 2 മണികഴിഞ്ഞു. ഇവിടെയും നാല് മണിക്കൂറോളമായി നല്ല മഴയാണ്. ഇപ്പോഴും കലിയടങ്ങിയിട്ടില്ല. നിന്നെ പോലെ തന്നെയാണ് പെട്ടെന്നൊന്നും ഇവളും അടങ്ങുന്നമട്ടില്ല. എന്റെ മുറിയുടെ ചുവരുകളിലൂടെ മഴവെള്ളം ആർത്തിയോടെ 
അകത്തേക്ക് ഒലിച്ചിറങ്ങുകയായിരിക്കും ഇപ്പോൾ. എന്റെ സ്വന്തം മുറിയെന്നപൊലെ വാസുവേട്ടൻ അദ്ദേഹത്തിന്റെ മുറി എന്നെ
ഏൽപ്പിച്ച് രാത്രി ജോലിക്ക് ഫാക്ടറിയിലേക്ക് പോയിരിക്കുന്നു. ഇവിടെ ഒരു ചെറിയ മേശയ്ക്കുമുകളിൽ മകന്റെ മനോഹരമായി ഫ്രേം ചെയ്തുവച്ച ഫോട്ടോ അല്ലാതെ മറ്റൊന്നുമില്ല. പ്രിയപ്പെട്ടവളേ, ഓർക്കാൻ ജീവിക്കാൻ, പ്രതീക്ഷ ശക്തി ഇവയൊക്കെ മനുഷ്യന് നൽകാൻ അനേകായിരം സന്തോഷങ്ങൾ ഒന്നും വേണ്ട. ഇത്പോലെ ജീവന്റെ ജീവനായി ഒന്ന് മാത്രം മതി.
വാസുദേവൻ എന്ന പേര് എനിക്ക് രസകരവും വേദനാജനകവുമായതിലെ കൗതുകം എന്താണെന്ന് നിനക്കിപ്പഴും മനസ്സിലായിക്കാണില്ല അല്ലേ.. വേദനിക്കാനും രസിക്കാനും അങ്ങനെ അനേകായിരം കാരണങ്ങളൊന്നും നമുക്ക് വേണ്ടല്ലോ..!!

No comments:

Post a Comment