Sunday, 20 November 2016

നിനക്കുള്ള കത്തുകൾ4

പ്രിയപ്പെട്ടവളേ,

എന്റെ ഇവിടുത്തെ തൊട്ടടുത്ത മുറിയിലെ താമസക്കാരന്റെ പേര് വാസുദേവൻ എന്നായത് ഒരേ സമയം രസകരവും വളരെ വേദനാജനകവുമായി എനിക്കുതോന്നുന്നു.
വാസുവേട്ടന്റെ മകൻ കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈയിലേക്ക് പോയി.
(എന്താണ് തുടക്കത്തിൽ തന്നെ ഞാൻ ഇങ്ങനെ ഒന്ന് എഴുതി ചേർത്തിരിക്കുന്നതെന്ന് നീ അല്പസമയം വെറുതെ സംശയിച്ചിരുന്നോളൂ..)

ജോലി കഴിഞ്ഞ് എന്റെ ചെറിയ മുറിയിലെത്തിയാൽ ആദ്യമൊക്കെ എന്നും വിരസതയായിരുന്നു. പുറത്തെ വാൽക്കണിയിൽ നിന്നാൽ രണ്ടാംനില ആയതുകൊണ്ട് ദൂരെ 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഫാക്ടറി കാണാം.
ഒന്ന് ഉറങ്ങിയെന്നാവുമ്പോൾ ദൂരെ നിന്നും വിളിച്ചുണർത്തുന്ന നേർത്ത ശബ്ദം എന്താണെന്ന് ആദ്യമൊക്കെ ഒന്നും മനസ്സിലാവാതെ വീണ്ടും പുതച്ചുമൂടി കിടന്നുറങ്ങാറായിരുന്നു പതിവ്. അത് അകലെ ആ ഫാക്ടറിയിൽ നിന്നുയരുന്ന ശബ്ദമാണെന്ന് തൊട്ടടുത്ത മുറിയിലെ താമസക്കാരൻ വാസുവേട്ടനാണ് ഞാൻ അവിടെ താമസം തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം അറിയിച്ചത്. അദ്ദേഹം അവിടത്തെ തൊഴിലാളിയാണ്. 
നിനക്കറിയാമോ, ഞാൻ ഇവിടെ താമസം തുടങ്ങി ഒരാഴ്ചയോളം കഴിഞ്ഞാണ് തൊട്ടടുത്ത് ഒരു ചുമരിനു അപ്പുറം താമസിക്കുന്ന ആ മനുഷ്യനെ
കാണുന്നത്. പെണ്ണേ, നമ്മളിൽ പലരും അങ്ങനെതന്നെയല്ലേ.. ഒരു ചുമരിനപ്പുറം ഉണ്ടയിരുന്നിട്ടും കാലങ്ങൾ തമ്മിൽ  അറിയാതെ പോകുന്നു.
നീ ഇപ്പോഴും കരുതുന്നുണ്ടാവും ഞാൻ എന്തിനാണ് ആദ്ധേഹത്തെക്കുറിച്ച് നിന്നോട് ഇങ്ങനെ ഏറെ പറയുന്നതെന്ന്.
പ്രിയേ,വാസുവേട്ടന്റെ മകൻ ചെന്നൈയിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെക്കുറിച്ച് ഒരു നിമിഷം നീയൊന്ന് ഓർത്തുനോക്കൂ.. അവധി ദിനമില്ലാത്ത ജോലി, വൈകി തളർന്ന് ഉറക്കം തൂങ്ങിയായിരിക്കാം മിക്കപ്പോഴും മുറിയിലേക്ക് വരുന്നത്. ഞാനൊന്നും അറിയാറില്ല. അപ്പോഴേക്കും ഞാനെന്റെ പാഴ്സ്വപ്നങ്ങളിലേക്കുള്ള യാത്രയിലായിരിക്കും. അദ്ദേഹമപ്പോഴും മകനുവേണ്ടിയുള്ള സ്വപ്നം തന്റെ ജീവിതം കൊണ്ടുതന്നെ നെയ്ത്കൂട്ടുകയാണ്. പെണ്ണേ, നീ അറിഞ്ഞുകാണും ചെന്നൈയിൽ വെള്ളപ്പൊക്കമാണ്.
അത്ഭുതം എന്ന് പറയട്ടെ, ഈ കത്ത് മുകളിലത്തെ വരിയോടെ തീരേണ്ട ഒന്നായിരുന്നു.! കവറിൽ ഇട്ട് സ്റ്റാമ്പ് ചെയ്ത ഈ കത്ത് ഞാൻ ഈ അർദ്ധരാത്രി വീണ്ടും വാസുവേട്ടന്റെ മുറിക്കകത്തിരുന്നു തുടർന്നെഴുതുകയാണ്‌.
ഇപ്പോൾ സമയം 2 മണികഴിഞ്ഞു. ഇവിടെയും നാല് മണിക്കൂറോളമായി നല്ല മഴയാണ്. ഇപ്പോഴും കലിയടങ്ങിയിട്ടില്ല. നിന്നെ പോലെ തന്നെയാണ് പെട്ടെന്നൊന്നും ഇവളും അടങ്ങുന്നമട്ടില്ല. എന്റെ മുറിയുടെ ചുവരുകളിലൂടെ മഴവെള്ളം ആർത്തിയോടെ 
അകത്തേക്ക് ഒലിച്ചിറങ്ങുകയായിരിക്കും ഇപ്പോൾ. എന്റെ സ്വന്തം മുറിയെന്നപൊലെ വാസുവേട്ടൻ അദ്ദേഹത്തിന്റെ മുറി എന്നെ
ഏൽപ്പിച്ച് രാത്രി ജോലിക്ക് ഫാക്ടറിയിലേക്ക് പോയിരിക്കുന്നു. ഇവിടെ ഒരു ചെറിയ മേശയ്ക്കുമുകളിൽ മകന്റെ മനോഹരമായി ഫ്രേം ചെയ്തുവച്ച ഫോട്ടോ അല്ലാതെ മറ്റൊന്നുമില്ല. പ്രിയപ്പെട്ടവളേ, ഓർക്കാൻ ജീവിക്കാൻ, പ്രതീക്ഷ ശക്തി ഇവയൊക്കെ മനുഷ്യന് നൽകാൻ അനേകായിരം സന്തോഷങ്ങൾ ഒന്നും വേണ്ട. ഇത്പോലെ ജീവന്റെ ജീവനായി ഒന്ന് മാത്രം മതി.
വാസുദേവൻ എന്ന പേര് എനിക്ക് രസകരവും വേദനാജനകവുമായതിലെ കൗതുകം എന്താണെന്ന് നിനക്കിപ്പഴും മനസ്സിലായിക്കാണില്ല അല്ലേ.. വേദനിക്കാനും രസിക്കാനും അങ്ങനെ അനേകായിരം കാരണങ്ങളൊന്നും നമുക്ക് വേണ്ടല്ലോ..!!

നിനക്കുള്ള കത്തുകൾ3

പ്രിയപ്പെട്ടവളേ..

പുതിയ ജോലിയില്‍ പ്രവേശിച്ചിട്ട് നീണ്ട ഒന്നര മാസം തികയേണ്ടി വന്നോ ഒരു കത്ത് എഴുതാന്‍ എന്നായിരിക്കുമല്ലേ നിന്‍റെ പരിഭവം, എങ്കില്‍ ഞാന്‍ ആശ്വസിക്കുകയാണ് ഇത്രയും പെട്ടെന്ന് നിനക്ക് ഒരു കത്തെഴുതാന്‍
കഴിഞ്ഞല്ലോ എന്നതില്‍.
സുഖം തന്നെ ആയിരിക്കും എന്നറിയാം എങ്കിലും നിന്‍റെ മുഖത്തെ ആ വിഷാദ ഭാവം ദിനംപ്രതി കൂടി കൂടി വരുന്നത് ഞാന്‍ ഇവിടിരുന്നു അറിയുന്നുണ്ട് സഖീ..

പ്രതീക്ഷിച്ചത് പോലെ ജോലി ഭാരം ഇപ്പോഴേതായാലും ഇല്ല എന്നുതന്നെ കൂട്ടിക്കോളൂ. പകല്‍ വൈകി ഉണരുന്നതില്‍ അമ്മയുടേയും പെങ്ങളുടേയും ശകാരം ഏറെ കേട്ടിട്ടും അനുസരിക്കാത്ത ഞാന്‍ ഇവിടെ എത്തി ആദ്യദിനം തന്നെ ഒട്ടും മടികൂടാതെ പുലര്‍ച്ചെ 5 മണിക്ക് എഴുനേറ്റു തുടങ്ങിയിരിക്കുന്നു. ഒരു മനുഷ്യന്‍റെ ജീവിത രീതിയെ നിയന്ത്രിക്കുന്നത് എത്രയോ ചെറുതും വലുതുമായ മൌന ആജ്ഞാപനങ്ങള്‍ ആണ്. അവിടെ ബന്ധങ്ങള്‍ക്കും ശകാരങ്ങള്‍ക്കും അല്ല ബന്ധനങ്ങള്‍ക്കും സ്വാര്‍ഥതയ്ക്കും തന്നെയാണ് കൂടുതല്‍ മൂല്യം എന്ന തിരിച്ചറിവ് ഇവിടെയുള്ള പലരെയും പോലെ എനിക്കും അനുഭവപെട്ടു തുടങ്ങിയിരിക്കുന്നു.

പ്രിയേ, ചിലപ്പോഴൊക്കെ ഒട്ടും പ്രാധാന്യമില്ലാത്ത ഏതെങ്കിലും ഒരു പത്രവാര്‍ത്തയെ ചൊല്ലി നമ്മള്‍ തര്‍ക്കിച്ചിരുന്നത് നിനക്ക് ഓര്‍മ്മയില്ലേ.. എപ്പോഴും നീ മാത്രം ജയിക്കുന്ന ഒരു തമാശക്കളി.
ഇവിടെ എത്തിയതിനു ശേഷം കാര്യമായി പണ്ടത്തെപ്പോലെ വാര്‍ത്തകള്‍ ഒന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. ഓഫീസില്‍ ഇംഗ്ലീഷ് പത്രമാണ്‌ വരുത്തിക്കുന്നത്. കൌതുകം ഉള്ള ഒരു നാട്ടുവാര്‍ത്തപോലും അതില്‍ ഉണ്ടാവുകയുമില്ല. ഇടയ്ക്കൊക്കെ എടുത്തു ഓടിച്ചു വായിച്ചുനോക്കാറുണ്ടെങ്കിലും പാതിയും ഗ്രാമര്‍ മിസ്റ്റേക്ക് ആണെന്ന്,
സഹപ്രവര്‍ത്തക കോട്ടയംകാരി നസ്രാണി കൊച്ചിനോട് പറഞ്ഞു ചിരിക്കാറാണ് അപ്പോഴൊക്കെ പതിവ്.
കഴിഞ്ഞ ആഴ്ച്ചയാണ് അപ്രതീക്ഷിതമായി ഒരു പ്രമുഖ മലയാള പത്രം കയ്യില്‍ കിട്ടിയത്.
പെണ്ണേ.. നീയും വായിച്ചിട്ടുണ്ടാകും, അതില്‍ അത്രയ്ക്ക് പ്രാധാന്യം ഒന്നും ഇല്ലാത്ത ഒരു ഒളിച്ചോടല്‍ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടോ..?
അവിടെ നമുക്കു മുന്‍പില്‍ കാമുകനാണ് വില്ലന്‍. ഒരു പെണ്ണിനെ കല്യാണ തലേന്ന് ആരുമറിയാതെ തട്ടികൊണ്ടുപോയി വിവാഹം ചെയ്യുന്ന വില്ലന്‍. നാട്ടിലുണ്ടായിരുന്നപ്പോള്‍ കൂട്ടുകാരോടോത്ത് അവസാനമായ് കണ്ടൊരു പടത്തിലും ഉണ്ടായിരുന്നു അങ്ങനെയൊരു വില്ലന്‍. പക്ഷെ നമുക്കയാള്‍ നായികയെ രക്ഷിക്കുന്ന നായകന്‍ ആയിരുന്നു. ജീവിതവും സിനിമയും തമ്മിലുള്ള ദൂരം എത്രത്തോളം വികൃതമാണെന്ന് നീയും ഇടയ്ക്കൊക്കെ വെറുതെയെങ്കിലും ആലോചിച്ചുനോക്കുന്നത് നല്ലതാണ്.

അവധിദിനം ആയതിനാല്‍ ആ നസ്രാണി കൊച്ചിനോടോത്ത് ഇന്ന് വൈകിട്ട്
ഒരു സിനിമ കാണാന്‍ പോകുന്നുണ്ട് ഞാന്‍. ഇവിടുത്തെ ആദ്യസിനിമയും അതുതന്നെ.
ഈ കത്തിന്‍റെ കൂടെ എന്‍റെ ഇവിടുത്തെ അഡ്രസ്സ് കൂടിയുണ്ട്. നിന്‍റെ പരിഭവങ്ങള്‍ മുഴുവനായി മലയാള ബിരുദക്കാരിപ്പെണ്ണേ.. ഉടന്‍ എനിക്കെഴുതൂ..

നിനക്കുള്ള കത്തുകൾ2

പ്രിയപ്പെട്ടവളേ..

നിന്‍റെ കത്ത് എന്‍റെ കയ്യില്‍ കിട്ടിയത് ഏറെ വൈകിയാണ്. അന്നൊരു ചെറിയ വിശേഷം കൂടി ഉണ്ടായി എനിക്ക് എറണാകുളത്തുള്ള ഒരു തരക്കേടില്ലാത്ത കമ്പനിയില്‍
ജൂനിയര്‍ അസിസ്റ്റന്റ് ആയി ഒരു ജോലി ലഭിച്ച അറിയിപ്പ് കൂടി വന്നിരിക്കുന്നു.
വളരെ പെട്ടെന്ന് തന്നെ ജോയിന്‍ ചെയ്യേണം. ഈ വരുന്ന തിങ്കളാഴ്ച്ചതന്നെ.
നിന്‍റെ പഠനമൊക്കെ നന്നായി പോകുന്നു എന്ന് വിചാരിക്കുന്നു. മറുപടി വൈകിയതില്‍ ആദ്യംതന്നെ ക്ഷമ ചോദിച്ചോട്ടെ.

നിന്‍റെ വിശേഷങ്ങള്‍ മുഴുവനായും വായിക്കാന്‍ സമയം കിട്ടിയില്ല. പുതിയ ജോലിയെ പറ്റിയുള്ള ആകാംക്ഷ ഒന്നിലും മനസ്സിരുത്തുന്നില്ല എന്നത് തന്നെ കാരണം.
എന്നാലും ഞാന്‍ എന്നത്തേതും പോലെ എന്‍റെ അമൂല്യ ശേഖരണത്തിനൊപ്പം
അതും എടുത്തു വച്ചിട്ടുണ്ട്. അത് കൂടെ കൊണ്ടുപോകാം. ഇനി കാണുന്നത് ലീവിനു
വരുമ്പോള്‍ മാത്രമായിരിക്കില്ലേ.. അത് എപ്പോള്‍ എങ്ങനെ എന്നൊന്നും  കൃത്യമായി
പറയാന്‍ ആയിട്ടില്ല. ഇതുപോലെ എപ്പോഴും കത്തെഴുതാന്‍ നേരം കിട്ടിയെന്നുപോലും വരില്ല.
എന്‍റെ പെണ്ണേ, ഇപ്പൊ ആ മുഖമൊന്നു വാടിയല്ലേ.. സാരമില്ല, നിന്‍റെ നല്ലൊരു ജീവിതത്തിനു വേണ്ടിയുള്ള നീക്കുപൊക്ക് എന്നുമാത്രം കണ്ടാല്‍ മതി ഈ കാത്തിരിപ്പിനെ.
അതെ 'നിന്‍റെ' തന്നെ 'നമ്മള്‍' എന്ന് പറയുമ്പോള്‍ അകലം കുറയും. ഇത്തിരി ദൂരത്തേക്ക് അല്ലേ പോകുന്നത്, ആ അകലം നമ്മുടെ ഈ പ്രണയത്തിലും
കാലം എഴുതി ചേര്‍ക്കില്ലെന്നു പറയാന്‍ പറ്റുമോ..?
ഇനിയൊരു ഒരു മറുപടി കത്ത് കിട്ടുമ്പോഴേക്കും ഞാന്‍ തിരക്കുകളുടെ വള്ളങ്ങളിലും അവിടെ നിന്നും ഉത്തരവാദിത്തങ്ങളുടെ മരകപ്പലിലേക്കും ചേക്കേറിയിട്ടുണ്ടാകാം.
ഏതൊരോര്‍മ്മയേയും എരിക്കാന്‍ ശക്തിയുള്ള ഉന്മാദ നഗരി, ആധുനികതയുടെ നാട്, ബന്ധങ്ങളെ ചില വ്യവസ്ഥയുടെ കാരാഗ്രഹത്തില്‍  
അടച്ച വ്യാവസായിക നഗരി.
സഖീ.. പുറം ജീവിതവുമായുള്ള പൊരുത്തപെടലുകള്‍ ജീവിതത്തിന്‍റെ സൌമ്യത നിറഞ്ഞ ഉള്ളറകളില്‍ പൊരുത്തക്കേടുകള്‍ സൃഷ്ടിച്ചേക്കുമോ
എന്നൊരു അകാല പേടി ഇപ്പോള്‍ തന്നെ എന്നെ കാര്‍ന്നു തിന്നാന്‍ തുടങ്ങുന്നുവോ..?നമുക്ക് വേണ്ടി എഴുതിയതൊക്കെ നാളെ എനിക്ക് നിനക്ക് എന്ന് വേര്‍തിരിച്ചു
കാണേണ്ടി വരുമോ..??
ഇനിയൊരിക്കല്‍ നിന്‍റെ പഴയ കത്തുകള്‍ വായിക്കുമ്പോള്‍ ഒരു നല്ല സുഹൃത്തിനെ
എന്‍റെ മുന്‍പില്‍ നിര്‍ത്തും. അപ്പോള്‍ എന്‍റെ മുഖത്ത് വിരിയുന്നതു പുഞ്ചിരിയാണോ, വിഷാദമാണോ, നഷ്ടമാണോ, അസൂയയാണോ, അതോ പ്രണയത്തിന്‍റെ പേരില്ലാത്ത മറ്റെന്തെങ്കിലും
വികാരമാണോ എന്നറിയാന്‍.
പ്രിയേ.. ഇവയൊന്നും ആയിരിക്കില്ലെന്ന് എന്‍റെ മനസ്സ് ഇതാ ഇവടെ നിന്നോട്
ഉറക്കെ പറയുന്നു. ഞാന്‍ ഭയപ്പെടുന്ന പോലെ നിന്‍റെ എഴുത്തുകള്‍ ഒരുപക്ഷെ
അന്ന് എനിക്ക് സമ്മാനിക്കുന്നത് ഒരു കോമാളിച്ചിരി മാത്രമായിരിക്കും .
അകത്തിരുന്നു കൈകൊട്ടി ചിരിക്കുന്ന ഒരു പാവ നിന്‍റെ മനസ്സിലും അപ്പോഴേക്കും ഉണര്‍ന്നിട്ടുണ്ടാകുമോ..??

നിനക്കുള്ള കത്തുകൾ1

പ്രിയപ്പെട്ടവളേ,

വളരെ ചെറിയൊരു കാര്യം നിന്നോട് പറയാൻ വേണ്ടി മാത്രമാണ് ഞാനിന്ന് ഇത്ര  
തിടുക്കപ്പെട്ട് ഈ കത്തെഴുതുന്നത്. നീ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും പറയത്തക്ക ഒരു പണിയും ഇല്ലാത്ത എനിക്ക് എന്താണ് ഇത്ര തിരക്കെന്ന്. എന്റെ പെണ്ണേ, ചേട്ടന്റെ നിർബന്ധം മൂലം എറണാകുളത്തുള്ള ചിലകമ്പനികളിലേക്ക് പുതിയൊരു ജോലിക്ക് അപേക്ഷിക്കാനിരിക്കുകയാണ്.
എന്തെങ്കിലും ഒന്ന് തരപ്പെടും എന്നാണ് എനിക്ക് തോന്നുന്നത്. അത് എപ്പോഴാണെന്നൊ എങ്ങനെ ആണെന്നൊ എന്താണെന്നൊ എന്ന് എനിക്കിപ്പോൾ പറയാൻ കഴിയില്ല. എന്തിരുന്നാലും ഏതെങ്കിലും കമ്പനിയിൽ നിന്ന് അറിയിപ്പ് വന്നാൽ ഉടൻ ഞാൻ പോകാൻ തന്നെ നിശ്ചയിച്ചിരിക്കുകയാണ്. സഖീ, എനിക്കറിയാം നിനക്ക് എന്റെ അഭാവം ഉണ്ടാക്കാൻ പോകുന്ന വിരസത. പെണ്ണേ, അത് വിരസത തന്നെ ആയിരിക്കില്ലേ.. എന്താണെന്ന് അറിയില്ല അങ്ങനെ ആയിരിക്കേണമേ എന്നാണ് ഇപ്പോഴെന്റെ പ്രാർത്ഥന.

ഈ കത്ത് ഞാൻ എഴുതികൊണ്ടിരിക്കെ വീട്ടുകാരെക്കാൾ അധികാരത്തോടേ പാതി തുറന്ന വാതിലിലൂടെ നമ്മുടെ ലൂസിപൂച്ച അകത്തേക്ക് പതിയെ കയറി വരുന്നുണ്ട്. അവളാദ്യമായി എന്റെ വീട്ടിലെക്ക് വന്ന രാത്രി ഞാൻ ഓർക്കുന്നു. നല്ല മഴയുണ്ടായിരുന്ന ഒരു ദിവസം നീ കുടയെടുക്കാതെ കോളേജിൽ മഴ നനഞ്ഞ് പോയതിനു കടവിൽ വച്ച് തമാശയെന്നോണം ഞാൻ ശകാരിച്ചപ്പോൾ നീ പിണങ്ങിപ്പോയില്ലേ.. അന്നേ ദിവസം മഴ തോർന്നിട്ടില്ലാത്ത രാത്രി, മുറ്റത്ത് നിന്ന് ഒരു ചെറിയ കരച്ചിൽ കേട്ട അമ്മ വാതിൽ തുറന്നു നോക്കിയപ്പോൾ വരാന്തയിൽ കയറാൻ മടിച്ച്  ഒരു അപരിചിതയെപ്പോലെ മഴനനഞ്ഞ് മുറ്റത്ത് തന്നെ നിൽക്കുന്നു ഒരു പാവം പൂച്ചക്കുഞ്ഞ്, നമ്മുടെ ലൂസി.!

പ്രിയേ, നീയും എന്റെ  ജീവിതത്തിലേക്ക് കടന്നുവരാൻ നമ്മുടെ ലൂസിയെപ്പോലെ
മടിച്ചുനിൽക്കുകയാണെന്ന് ഞാൻ വെറുതെയെങ്കിലും വിശ്വസിക്കട്ടെ.! നീ വാതിലിൽ എത്ര ഉറക്കെ മുട്ടിയിട്ടും ഞാൻ
കേൾക്കുന്നില്ല എന്ന് നടിച്ച് അത്
തുറക്കാത്തിടത്തോളം കാലം, നിനക്ക് എന്റെ ജീവിതത്തിലേക്കുള്ള പ്രവേശനം ഈ ഞാൻ തന്നെയാണ് വിലക്കുന്നത് എന്ന സത്യം മനപൂർവ്വമെങ്കിലും ആ ഒരു വിശ്വാസം കൊണ്ട് മറച്ച് പിടിക്കുകയാണ് ഞാൻ. എല്ലായിടത്തും ഒരു വേലികെട്ട് ഓരോ മനുഷ്യനും തീർക്കേണ്ടതുണ്ടെന്ന് തോന്നുന്നു. അങ്ങനെ ആകുമ്പോൾ മാത്രമല്ലേ പെണ്ണേ, അനുവാദം കൂടാതെ മറ്റൊരാളും നമ്മുടെ ജീവിതത്തിലേക്ക്‌ പ്രവേശിക്കാതിരിക്കുള്ളൂ..

Tuesday, 15 November 2016

വേലി

ഒരു വേലിക്കെട്ടിന്റെ
അപ്പുറത്തും ഇപ്പുറത്തുമിരുന്ന്
തമ്മിൽ ശിഖരങ്ങളെത്തിപ്പിടിക്കാൻ
ശ്രമിക്കുന്ന മരങ്ങളെ കാണുമ്പോഴാണ്
വേലികെട്ടിവച്ചവരോടൊക്കെയും
വിദ്വേഷം തോന്നുന്നത്‌.

വേലിക്കിടയിൽ പണിയാൻ
മറന്നുപോയരു വാതിലിന്റെ
സാക്ഷമുളപ്പിക്കുവാനുള്ള 
കുഞ്ഞു കുഞ്ഞു മരങ്ങളുടെ
വിഫല ശ്രമങ്ങളെയൊക്കെ
കടന്നുകയറ്റങ്ങളായാണ്
ചരിത്രവീഥികളിൽ രേഖപ്പെടുത്തി
കാണുന്നത്‌.

പുണരാൻ വെമ്പി
നിൽക്കുന്ന മരങ്ങൾക്കിടയിൽ
എന്നുമൊരു കുഞ്ഞു കുഞ്ഞു 
ജാലകങ്ങളുള്ള വേലി തീർക്കുന്നത്‌ 
തന്നെയാണു നല്ലത്.

നമ്മൾ

നീ പോയ്ക്കഴിയുമ്പോൾ
ഈ തിരക്കേറിയ കടൽക്കരയിൽ
ഞാൻമാത്രമാകും.
അപ്പോഴായിരിക്കും
ആകാശത്തിന്റെ നഗ്നത
ഏറ്റവും നന്നായി
എനിക്ക് ബോധ്യംവരിക.

Wednesday, 10 August 2016

സ്വാദ്

വസ്ത്രങ്ങളിലെ കറകൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന വ്യത്യസ്തതരം സോപ്പ് നിർമ്മാണകമ്പനിയിലെ പാക്കിങ് ഡിപ്പാർട്ട്മെന്റിൽ തിരക്കേറിയ ജോലിയിൽ ആനെറ്റ് പ്രവേശിച്ചിട്ട് മൂന്നുമാസം തികയുന്നതേ ഉണ്ടായിരുന്നുള്ളൂ..

രാവിലെ ജോലി തുടങ്ങിയാൽ തൊഴിലാളികൾ തമ്മിലുള്ള അനാവശ്യ സംസാരം പോലും മാനേജ്‌മെന്റ് വിലക്കിയിരിക്കുകയാണ് കമ്പക്കനിക്കകത്ത്. ഓരോ തൊഴിലാളിയുടെയും നീക്കങ്ങളും നോട്ടങ്ങളും സാകൂതം വീക്ഷിച്ച് മുക്കിലും മൂലയിലും സദാസമയം കണ്ണുകൾ തുറന്ന് ഒളിച്ചിരിക്കുന്ന ക്യാമറകളുണ്ട്. കൂടെ ജോലി ചെയ്യുന്ന ഇരുപതിലേറെ സ്ത്രീകളും തമ്മിൽ പേരുകൾ പോലും അറിയാത്തവരാണ്. പലവിഷമതകളിൽ നിന്നും മോചനത്തിനായി സ്വയം അടിമകളാക്കപെട്ടവരാണ് അവരെന്ന് ആനെറ്റിനു തോന്നി.

ആനെറ്റ് കൂട്ടത്തിൽ നിന്നും ഒഴിഞ്ഞുമാറി ഒറ്റയ്ക്കൊരിടത്തിരുന്നു ജോലിയിൽ മുഴുകി. അവളുടെ മേൽചുണ്ടിലെ ഉണങ്ങാത്ത മുറിവിലേക്ക് പലരും സംശയത്തോടെ നോക്കിയിരുന്നെങ്കിലും, അതിനെപ്പറ്റി ആരും ഒന്നും ചോദിക്കാതിരുന്നത് ഈ നിബന്ധനയുടെ കെട്ടുമൂലമായിരുന്നത് അവൾക്ക് ആശ്വാസമായി.

പതിവുപോലെ പകൽ സമയം എല്ലാവരും അവരവരുടെ ജോലിയിൽ മുഴുകിയിരിക്കെ, അധികാരത്തോടെ അന്യർക്ക് പ്രവേശനമില്ലാത്ത പാക്കിങ് ഡിപ്പാർട്ട്മെന്റിലേക്കുള്ള വാതിലും തള്ളി തുറന്ന് കോട്ടും സ്യൂട്ടും ധരിച്ച ഒരു കഷണ്ടിക്കാരൻ കയറിവന്നു.

  "ഹലോ എവരിവൺ, ലിസൺ ഹിയർ." 
അയാൾ എല്ലാവരോടുമായി വായുവിൽ കൈ വീശി ശ്രെദ്ധ ക്ഷണിച്ചു.
എന്നും ഒരേപോലെ കൃത്യനിഷ്‌ഠയോടെ തുടർന്നുപോന്ന ജോലിക്കിടെ ആദ്യമായി, ഒരു അപരിചിതനെ അകത്ത് കണ്ടപ്പോൾ
ഓരോരുത്തരും ഞെട്ടലോടെ മുഖാമുഖം നോക്കിനിന്നു.

  "ഞാൻ നിങ്ങളുടെ പുതിയ സ്റ്റാഫ്‌ മാനേജർ സ്റ്റീഫൻ.!"
അയാൾ  അഭിമാനത്തിന്റെ തലയുയർത്തി സ്വയം പരിചയപ്പെടുത്തി.
അയാളുടെ കാഴ്ചയിൽ കുരുങ്ങാതിരിക്കാൻ ആനെറ്റ് തൂണോട് ചേർന്ന് പതുങ്ങിനിന്നു. പക്ഷെ, സ്റ്റീഫന്റെ ചൂണ്ടക്കണ്ണുകൾ ഓരോരുത്തരെയും വിഴുങ്ങി അവസാനം അവളിൽ തന്നെ കുരുങ്ങി നിന്നു.

  "ഇവിടെക്ക് വരൂ.."
സ്റ്റീഫൻ ആജ്ഞാപിച്ചു.

ഭയത്തോടെ, വിയർപ്പുതുള്ളികൾ പൊടിഞ്ഞ നെറ്റിത്തടം സാരിത്തുമ്പ് കൊണ്ട് വേഗത്തിൽ തുടച്ച് ആനെറ്റ് അയാളുടെ അടുത്തേക്ക് ചെന്നു.

  "ആനെറ്റ്..?"
സ്റ്റീഫൻ നെറ്റിചുളിച്ചു.

  "അതെ.."
ആ വലിയ മുറിക്കകത്ത് ആദ്യമായി അവളുടെ ശബ്ദം കലർന്നു.

  "ഹും പൊയ്ക്കോളൂ.."
സ്റ്റീഫൻ തന്റെ കഷണ്ടികയറിയ തല തടവികൊണ്ട് വാതിൽ ശക്തിയായി വലിച്ചു തുറന്ന് പുറത്തേക്ക് പോയി. കാറ്റഴിച്ച് വിട്ട ബലൂണിനെ പോലെ ആ മുറി അവളിലേക്ക് മാത്രമായി ചുരുങ്ങി.

കുറച്ച് കഴിഞ്ഞപ്പോൾ, ഒരു സ്ത്രീ ആനെറ്റിനെ ഓഫീസ് മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി.

  "വെൽകം ആനെറ്റ്"
സ്റ്റീഫൻ അവളെ വിനയപൂർവ്വം വിസിറ്റേഴ്സ് റൂമിലേക്ക് ക്ഷണിച്ചു. ഭയം ചൂഴ്ന്നിറങ്ങി അവളുടെ ചുണ്ടുകൾ വിറങ്ങലിച്ചു. പക്ഷേ, ഒരു അടിമയെപ്പോലെ അയാളുടെ വാക്കുകൾ ആനെറ്റ് അനുസരിച്ചുകൊണ്ടിരുന്നു.

  "ഇരിക്കൂ..."
മനോഹരമായ സോഫ ചൂണ്ടി സ്റ്റീഫൻ ആനെ‌റ്റിനോട് പറഞ്ഞു.
അവൾ പതിയെ ഇരുന്നു. അടുത്തുള്ള ടേബിളിൽ നിന്നും ചെറിയ ഫൈബർ പാത്രം കയ്യിലെടുത്തുതുറന്ന് അയാൾ എന്തോ പലഹാരം വായിലിട്ട് ചവച്ചു. അതിന്റെ രുചി ആസ്വദിച്ചെന്നോണം അയാളുടെ സ്വർണ്ണ നിറത്തിലുള്ള അണപ്പല്ല് അവളെ നോക്കി പുഞ്ചരിക്കുന്നതായി ആനെറ്റിന് തോന്നി. ചുണ്ടുകളിൽ നിന്നും പലഹാരത്തിന്റെ എരിവും ചൂടും അവൾ എളുപ്പം വായിച്ചെടുത്തു.

  "ആൻ ഇത് ഒരു പ്രത്യേകതരം പഞ്ചാബി ഡിഷ് ആണ്.."
അയാൾ ഒരു കാമുകനെപ്പോലെ അവൾക്ക് മുൻപിൽ തന്റെ മാനേജർ വേഷം അഴിച്ചുകളയാൻ ശ്രമിച്ചുകൊണ്ടിരുന്നു.

  "ഇത് ആനിനു വേണ്ടി വൈഫിനെ കൊണ്ട്  പ്രത്യേകം കുക്ക് ചെയ്യിപ്പിച്ചതാണ്‌. ദാ കഴിച്ച് നോക്കൂ.."
സ്റ്റീഫൻ കയ്യിലുള്ള ചെറിയ പോളിത്തീൻ കവർ അവൾക്കുനേരെ നീട്ടി.

എന്തുചെയ്യേണമെന്നറിയാതെ മടിച്ചുനിന്ന ആനെറ്റിന്റെ വലതുകയ്യിൽ സ്റ്റീഫൻ അധികാരാത്തോടെ കയറിപ്പിടിച്ചു, കവർ അവളുടെ കയ്യിൽ വച്ചുകൊടുത്തുകൊണ്ട് പറഞ്ഞു:
  "ഇത് നിനക്കുള്ളതാണ്."

  "സാറേ..."
എസിയുടെ മരവിപ്പിൽ അവളുടെ ശബ്ദം മുഴുവനായും പുറത്ത് കടക്കാനാവാതെ തൊണ്ടയിൽ വച്ച് മരിച്ചുപോയി.

  "ആൻ പറയൂ.."
സ്റ്റീഫന് ആകാംക്ഷയായി.

  "എനിക്കിത് വേണ്ട സാറേ.."
  
  "എന്ത് പറ്റി ആൻ..?"

  "വേണ്ടാത്തോണ്ടാ സാറേ.."
ഓരോ വാക്കുച്ചരിക്കുംതോറും അവളുടെ അടഞ്ഞ ശബ്ദം തുറന്നു വന്നു.
കണ്ണുകളിലെ ഭയം മറഞ്ഞു പക്വതയും ധൈര്യവും നിറഞ്ഞുകൊണ്ടിരുന്നു.

  "എന്റെ വൈഫിനെ ആൻ അറിയില്ലേ.. ഡെയിസി സ്റ്റീഫൻ, ഇവിടത്തെ മാർകെറ്റിഗ് മാനേജർ. പറയുന്ന ജോലി കൃത്യസമയം നന്നായിത്തന്നെ തീർക്കുന്ന ആനെറ്റിനെ കുറിച്ച് അവൾ വീട്ടിൽ പലവട്ടം സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് എന്റെ ഈ ജോയിനിങ് ഡേറ്റ് തന്നെ ഇങ്ങനെയൊരു സർപ്രൈസ് വിത്ത് ഗിഫ്റ്റ് ആനെറ്റിനു കൊടുക്കണം എന്ന് ഞാൻ ഡെയ്സ്യോട് ആവശ്യപ്പെട്ടത്."
അയാൾ പുഞ്ചിരിച്ചു.

  "ഡെയിസി മാഡം..?"
ആനെറ്റ് സംശയിച്ചു.

  "അതെ, അവൾ എന്നോട് ഒരു കാര്യം  
തിരക്കാൻ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്."

  "എന്ത് കാര്യം..?"

"ഈ ഉണങ്ങാത്ത മുറിവ്.!"
അവളുടെ മുഖത്തേക്ക് വിരൽ ചൂണ്ടി കൊണ്ട് അയാൾ പറഞ്ഞു.

  "ഹും, ഇത് പുറമെ ഉള്ള ചെറിയ മുറിവല്ലേ സാറേ.. അകത്തെ വലിയ മുറിവിനെ ഓർമ്മപ്പെടുത്താൻ കെട്ട്യോൻ തന്ന സമ്മാനം."
ചുണ്ടുകോട്ടി തന്നോടുതന്നെയുള്ള പുച്ഛം അയാൾക്ക് മുൻപിൽ അഴിച്ചിട്ടു ആനെറ്റ് തുടർന്നു:
  "സ്റ്റീഫൻസാറേ അതൊരു വലിയൊരു കഥയാ, പെണ്ണിന്റെ കഥയ്ക്ക് വിലയില്ലാത്തോണ്ട് അതൊരു ചീഞ്ഞ കഥയായി അവിടെ തന്നെ തീർന്നു."

  "എന്ത് പറ്റി.?"
ടേബിളിലേക്ക് ചാരിനിന്നും കൊണ്ട് സ്റ്റീഫൻ ചോദിച്ചു.

  "കല്യാണം കഴിഞ്ഞ ആദ്യരാത്രി മുതൽ അയാളുടെ കൂടെ ജീവിക്കുന്ന ഓരോ നിമിഷവും എനിക്ക് ശവക്കുഴിയിൽ ശ്വാസംമുട്ടി കിടക്കുന്ന മരിച്ചുപോയവരെ ഓർമ്മവരും സാറേ.. അവരും അവിടെ കിടന്ന് എന്നപ്പോലെ തൊണ്ടപൊട്ടുമാറ് ഒച്ച വയ്ക്കുന്നുണ്ടാവില്ലേ എന്നായിരുന്നു എന്റെ വേദന..  ആ വേദനയുടെ ആക്കം കൂട്ടി
അയാൾ ഒരു കഴുകനെപ്പോലെ എന്നും എന്റെ ഈ ശരീരം കൊത്തിവലിച്ച് കൊണ്ടിരുന്നു.. ഒരു മാസമേ ആ ബന്ധം തുടർന്നുള്ളൂ സാറേ, എങ്കിലും ചിലരാത്രികളിൽ ഞാനിപ്പോഴും ഉറങ്ങാതെ ഇരിക്കും. പേടിയാണ് സാറേ.. ആയാളെപ്പോ വേണേലും അങ്ങോട്ട് കേറിവരും.. എന്റെ ബാക്കിയുള്ള പാതിശരീരവും കൊത്തിത്തിന്നാൻ. പിന്നെ
ഇവിടത്തെ ജോലി ഒരു ശ്രമമാണ് സാറേ.. വയറ്റിൽ ഒരു കൊച്ചുണ്ട്. അതിനെ കൊല്ലാൻ പറ്റാത്തോണ്ടാ, അല്ലേ പണ്ടേ ഞാൻ ചത്തുപോയെനെ.."
ഒരു പേമാരിയുടെ തുടക്കമെന്നപോലെ അല്പനിമിഷം അവൾ നിശബ്ദയായി.

"അയാൾക്ക് വഴങ്ങാതിരുന്നാ അയാൾ വയറ്റിൽ ആഞ്ഞുചവിട്ടും, എന്റെ ഉടുതുണി വലിച്ച്കിറിക്കളഞ്, ശരീരത്തിലും ജനനേന്ദ്രിയത്തിലുമൊക്കെ മദ്യമൊഴിക്കും..
അന്ന് എനിക്കമുട്ടോളം മുടിയുണ്ടായിരുന്നു സാറേ, പിറകിൽ നിന്നും മുടിയിൽ പിടിച്ച് വലിച്ച്, നട്ടെല്ലിൽ ചവിട്ടി കമ്പ്പോലെ ഒടിച്ച് രസിക്കുമായിരുന്നു അയാൾ. അയാൾക്ക് അതൊക്കെയൊരു ഹരമാണ് സാറേ, ഒടുവിൽ സഹിക്കെട്ടപ്പഴാ ഞാനീ മുടിവെട്ടിക്കളഞ്ഞത്.. ഒരുദിവസം രാത്രി അയാളൊരു സുഹൃത്തുമായി കയറിവന്നു. എന്നിട്ടയാളെ എന്റെ മുറിയിലേക്ക് പറഞ്ഞുവിട്ടു. എന്തോ, മറിച്ചോന്നും പറയാതെ ഞാൻ അയാളുടെ സുഹൃത്തിനു മുൻപിൽ ഉടുതുണി അഴിച്ച് കൊടുത്തു. കെട്ട്യോന്റെ കൂടെയുള്ള ജീവിതം തുടങ്ങിയിട്ട് അന്ന് രാത്രിയുള്ള കുറച്ച് നിമിഷം മാത്രമാണ് സാറേ ഞാൻ ആദ്യമായും അവസാനമായും ജീവിതം ആസ്വദിച്ചത്. പക്ഷെ, ഞാനങ്ങനെ സന്തോഷിക്കുന്നത് താലികെട്ടിയ മൃഗത്തിന് സഹിച്ചില്ല. ഭ്രാന്ത് പിടിച്ചവനെപ്പോലെ അയാൾ വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറി, കയ്യിൽ പുകയുന്ന സിഗരറ്റിന്റെ കുറ്റി എന്റെ ഈ ചുണ്ടിൽ പലവട്ടം ആഞ്ഞുകുത്തി. ഞാൻ വേദനകൊണ്ട് നിലവിളിച്ചു. നീയെനി സന്തോഷിക്കരുതെന്നോ, ചിരിക്കരുതെന്നോ അങ്ങനെയെന്തോ അയാളപ്പോ പറയുന്നുണ്ടായിരുന്നു.. "
എന്നോ തറച്ച നിസ്സഹായതയുടെ കൂരമ്പാൽ  ചോരവാർന്ന് ആനെറ്റ് വിതുമ്പി.

രോമം കിളിർക്കാത്ത തന്റെ തലയുടെ ഭാഗം മാത്രമായി അസ്വസ്ഥമായി തടവിക്കൊണ്ട് സ്റ്റീഫൻ അവളോട് പറഞ്ഞു:
  " പൊയ്ക്കോളൂ.."

പോളിത്തീൻ കവർ സാരിത്തുമ്പിൽ ചേർത്ത് പൊതിഞ്ഞുകെട്ടി അവൾ തിരിച്ചുപോയി തന്റെ ജോലി തുടർന്നു.  ഇടയ്ക്കിടെ ആനെറ്റ് സാരിത്തുമ്പിലുള്ള പഞ്ചാബി പലഹാരത്തെ തൊട്ടുനോക്കികൊണ്ടിരുന്നു.
ആരും തന്നെ ശ്രെദ്ധിക്കുന്നില്ല എന്നായപ്പോൾ വളരെ കുറഞ്ഞ നിമിഷം കൊണ്ട് അവളത് കൈക്കലാക്കി. വർഷങ്ങളായി പട്ടിണികിടന്ന് വിശപ്പ് കീഴ്പ്പെടുത്തിയ ഒരുവളെപോലെ ഒട്ടും വിശപ്പില്ലാഞ്ഞിട്ടും അതിനേക്കാൾ  വേഗത്തിൽ ആനെറ്റ് അത് വായിലേക്കിട്ട് കഴിച്ചുകൊണ്ടിരുന്നു. മാസങ്ങൾക്ക് ശേഷം ആദ്യമായി ഒരു ഭക്ഷണത്തിന്റെ രുചി അവൾ ആസ്വദിച്ചു.

'അമേരിക്കൻ കമ്പനിയുടെ നൂതന കണ്ടുപിടുത്തം' എന്ന് വലിയ അക്ഷരത്തിൽ എഴുതിചേർത്തിട്ടുള്ള സോപ്പ് കവറിന്റെ ലേബൽ ആദ്യമായി അവളുടെ കാഴചയെയും ചിന്തയെയും അനാവശ്യമായി അതിനിടയിൽ കുഴക്കിക്കൊണ്ടിരുന്നു. ധാരാളം പണമുള്ള-ആർഭാടജീവിതം നയിക്കുന്ന സായിപ്പന്മാർ വസ്ത്രങ്ങളിലെ കറകളൊക്കെ കളയാൻ പരിശ്രമിക്കുമോ..?
എരിവ് കൂടിയ പഞ്ചാബി പലഹാരം കഴിച്ചപ്പോൾ അവളുടെ ചുണ്ടിൽ നിന്നും ചോരപൊടിഞ്ഞു. ആനെറ്റ് തന്റെ മേൽച്ചുണ്ട് ടവ്വൽ കൊണ്ട് പതിയെ ഒപ്പി.