Thursday 26 November 2015

കടല്‍ജീവിതം

കരയിലെ
ജീവിതമെന്തിങ്ങനെ
എന്നൊരുതോന്നലില്‍ കെട്ടി
പിണഞ്ഞുകൂടിയ
കടല്‍ ലോകമൊന്നിനെ
മെല്ലെ മെല്ലെ
അഴിച്ച് എടുക്കും.
കുരുക്കഴിഞ്ഞാല്‍.,
കടലാഴങ്ങളിൽ
ഒരു ചെറുകടലനക്കത്തില്‍
തിരയുറക്കം കെടുത്തുന്ന
നൊമ്പരങ്ങളുണ്ട്.
കൌതുക കടല്‍ വിട്ട്
ദൂരെ പൊൻമണൽ പേറുന്ന
വന്‍കരയിലേക്ക് കണ്ണെറിയുന്ന
മീന്‍ കുഞ്ഞുങ്ങളുണ്ട് .
വട്ടമിട്ട് ആകാശക്കടല്‍
താഴ്ന്നിറങ്ങും
വിശപ്പ്‌കോര്‍ത്തിട്ട
വേട്ടക്കണ്ണുകളുള്ള
കടൽക്കാക്കകളുണ്ട് .
മണലോടു ചേര്‍ന്ന്
ശ്വാസംമുട്ടിക്കിടക്കും
ഒഴിഞ്ഞ കുപ്പിയില്‍
ധ്യാനംപോലെ
നുഴഞ്ഞുകയറുന്ന
കുഞ്ഞനുറുംമ്പുകളുണ്ട്.
പുറമേ ശാന്തവും,
ഉള്ളറകളിൽ
വലിയൊരു നാദവും
ഒളിപ്പിച്ച് കടത്തുന്ന
വലംപിരിശംഖുകളുണ്ട് .
പുറമേ ഭാരവും താങ്ങി
അകമേ ഉൾവലിയുന്ന
കടലാമാകളുണ്ട്.
ആടിയും ഉലഞ്ഞും
നീങ്ങിത്തുടങ്ങി,
കടൽമധ്യത്തിൽ
മൌനമായ്‌ പായുന്ന
കപ്പലുകളുണ്ട്.
ഇരുട്ടിൽ കരയെ
പുണർന്ന്
പകൽ മെല്ലെ
കരയിറങ്ങുന്ന
തിരകളിലൊളിച്ച
ജാരന്മാരുണ്ട്.
അവയെത്ര
ആഞ്ഞടിച്ചിട്ടും
തെല്ലൊന്നനങ്ങാത്ത
വൻപാറകളുണ്ട്.
അങ്ങനയങ്ങനെ
കരയില്‍
മുഴച്ച് പൊന്തിയൊരു
കടല്‍ലോകം
ഒരുമാതിരി
കരലോകം തന്നെ
എന്നൊരു തോന്നലില്‍
വീണ്ടും അവയൊന്നായ്‌
പിണഞ്ഞു ചേരുന്നു .

Friday 29 May 2015

ജവാന്‍

ആരൊക്കെയോ വന്നിടയ്ക്കിടെ
അതിര്‍ത്തിയിലെത്തി
മാഞ്ഞുതുടങ്ങിയ അടയാളങ്ങളില്‍
ചായം പൂശിയിരുന്നതോര്‍മ്മയുണ്ട്

'സമാധാനം' എന്നൊരു വാക്ക്    
അവരുടെ നിഘണ്ടുവില്‍ വീണ്ടും
തിടുക്കപ്പെട്ടു
എഴുതിച്ചേര്‍ത്തിരുന്നതോര്‍മ്മയുണ്ട്

വെടിയൊച്ചകള്‍ക്കൊടുവില്‍
ഉയരെ വീശി വീശി
കാണിച്ച വെള്ള കൊടിയെ
ദിവസങ്ങള്‍ക്കു ശേഷം അവര്‍
ചുവപ്പെന്നു വിളിച്ചിരുന്നതോര്‍മ്മയുണ്ട്

ഇവടമെന്തൊരു വിചിത്രമായ
നിശബ്ദതയാണെന്നാലോചിച്ചാലോചിച്ച്
ഓരോ ഉറക്കത്തിലും തുടരെ തുടരെ
നമ്മളോരോരുത്തരും
വെടിയുണ്ടകള്‍ പായിക്കുന്നത്
സ്വപ്നം കണ്ടിരുന്നതോര്‍മ്മയുണ്ട്

മരിക്കും മുന്‍പേ
നാട്ടിലേക്കുള്ള വിദൂര വഴികളില്‍
ചിലതൊക്കെ നമ്മള്‍ മനപൂര്‍വ്വം
മറന്നുവച്ചിരുന്നതോര്‍മ്മയുണ്ട്.

വേണ്ട വേണ്ട
എനിയൊരോര്‍മ്മയ്ക്കു കൂടി
സന്ധിയില്ലാസമരത്തിനിടമില്ലിവിടെ

ആവര്‍ത്തനം

ആദ്യ രാത്രി 
ആദ്യം ചുംബനം കഴിഞ്ഞു 
അടുത്തതിലേക്ക് കടക്കുമ്പോള്‍ 
കാലചക്രത്തിന്റെ ഇടയില്‍ 
കാലു കുടുങ്ങി അവനും അവളും 
ഒരു കടല്‍ യാത്രയ്ക്കുള്ള 
തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കും 
കപ്പിത്താന്‍ ഇല്ലാതെ,
കാറ്റിന്റെ ഗതി നിര്‍ണയിക്കാതെ,
ഒരു പായകപ്പലില്‍ ശാന്തമായ 
സമുദ്രപാത കളില്‍ 
രണ്ടു ശരീരത്തെ ഒന്നാക്കി,
ദാഹം വിഴുങ്ങി,
കടലൊച്ചകളെ മാറില്‍ 
ലയിപ്പിച്ച്,
മരിച്ച തിരകളെ പെരുപ്പിച്ച്,
ഇരുട്ടിനെ കറുപ്പിച്ച്,
നിശ്വാസങ്ങളെ ചേര്‍ത്ത്പിടിച്ച്,
ഒരു ഉള്‍ക്കടല്‍ യാത്ര .

അവസാനത്തൊരു കൊടുംകാറ്റില്‍

കപ്പല്‍ച്ചേതത്തില്‍
ഒന്നായൊരു ശരീരം മരിച്ച്, 
രണ്ട് ജടങ്ങളായി പുനര്‍ജനിച്ച്, 
ആനന്ദത്തിന്റെ കൊടുമുടികളില്‍ 
നിന്നും ജീവന്റെ പുല്‍നാമ്പിലെക്കുള്ള 
വലിച്ചെറിയലുകളില്‍
ഒരു പുതിയ സൃഷ്ടിയില്‍ പങ്ക്ചേര്‍ന്ന്‍
അവരും 
ജീവിത്തിന്റെ ആവര്‍ത്തനത്തിലേക്ക്
ഒരു വിത്തെറിയുന്നു..

ഒറ്റ

ഒരു വാക്കുപോലും
പറഞ്ഞില്ലല്ലോ എന്നല്ല
ആ 'ഒരു വാക്ക്'
പറയാതിരിക്കാനെടുത്ത
സമയത്തെ
ചൂണ്ടയില്‍ കൊളുത്തി
പുഴയിലേക്കെറിയേണ്ടിയിരുന്നില്ല 
എന്നൊരറ്റ കാരണത്താലാണ് 
ചൂണ്ട ഉപേക്ഷിച്ചുപോയത് .

ഒരു ചൂണ്ടയില്‍ പോലും 
കൊത്തില്ലെന്നറിയാഞ്ഞിട്ടല്ല
ചുണ്ടില്‍ എരിഞ്ഞു തീരുന്ന
കുറ്റിയില്‍ നിന്നുയരുന്ന 
പുകച്ചുരുളിന്‍റെ
ആകാശം കീഴടക്കുവാനുള്ള 
പ്രതീക്ഷ കണ്ടിട്ടാണ് ,
ഒരു ചൂണ്ടകാരന്‍റെ കാത്തിരിപ്പിനെ 
ഓര്‍ത്തിട്ടാണ് ,
വീണ്ടും മണ്ണിലിരകള്‍ 
പെറ്റ് കൂട്ടുന്നത്‌ .

മണ്ണറയിലാരും
ഒളിഞ്ഞുനോക്കില്ലെന്നിരിക്കാം
അപ്പുറത്തും ഇപ്പുറത്തും 
മലര്‍ന്നു കിടന്ന് കിനാവ്‌ കാണുന്നവര്‍
കിടപ്പുണ്ടെങ്കിലും  
കല്ലറ കൂടു പൊളിച്ച്
മരിക്കാത്തൊരുവനെങ്കിലും 
എത്തി നോക്കിയെങ്കിലെന്ന്‍
മോഹിച്ചിട്ടാണ് 
കണ്ണടഞ്ഞിട്ടും
ഒളികണ്ണിട്ട് 
ഭൂമിയില്‍ നിന്നും ആകാശത്തേക്ക് 
ഉഷിരങ്ങള്‍ വീഴ്ത്തുന്നത് .

ഭൂമിക്കൊരിക്കലും 
കറങ്ങി കറങ്ങി മടിപിടിക്കില്ലെന്നല്ല 
ഈ കറക്കത്തോടൊത്ത് കറങ്ങാന്‍ 
ആരും കൂട്ടില്ലല്ലോ
എന്നൊരൊറ്റ പരിഭവം മാത്രം
തീര്‍ത്തുകിട്ടിയിട്ടാണ്
ഒറ്റയാനാവാതെ,ഇപ്പോഴും
നിന്ന് കറങ്ങുന്നത് .

ഒറ്റയിലേക്ക് തുറക്കുന്ന
ഒരൊറ്റ താക്കോല്‍ പോലും 
പണിതുവച്ചിട്ടില്ലെനിയും    
ഓരോ തിരിച്ചിലിനും     
താഴ്വീഴ്ത്തുമെന്ന്
തോന്നിച്ചൊരു പൂട്ട്‌
മാത്രമുണ്ട് ബാക്കി 
എന്നിട്ടുമിവിടെ പലതും
ഒറ്റയ്ക്കെന്ന വ്യാജേന
ഒറ്റയ്ക്കിരിക്കുന്നത്
കാത്തിരിപ്പിന്‍റെ
പെരുപ്പിച്ചു കാട്ടലാണ് .

Saturday 4 April 2015

ഒരു പുഴ

ഇന്ന് ഇവിടെ നിന്നും 
നോക്കിയാല്‍ 
ഒരു പുഴയെ ഇക്കരയിലാരോ
പണ്ട് വരച്ച മട്ടുണ്ട് 
വര മാഞ്ഞവളൊരു
പുഴയായിരുന്നെന്ന്
മറന്നുപോയത് കൊണ്ടാകാം.,
പിഴുതുമാറ്റുവാനുള്ള
തിടുക്കത്തില്‍പ്പെട്ട്
നമ്മളും നമ്മെ
മറന്നുപോയതു കൊണ്ടാകാം.,
ഇപ്പോഴും ഒഴുകുവാന്‍
മടിച്ചിരിപ്പുണ്ട് നമ്മളിലും 'ഒരു പുഴ' ..!!

രണ്ടു ഉപദേശങ്ങള്‍

രണ്ടു ഉപദേശങ്ങളില്‍ 
കുടുങ്ങി ജീവിതം 
കുഴഞ്ഞുമറിഞ്ഞു
കിടക്കുകയാണ് 

കുന്നോളം സ്വപ്നം
കാണാനും
ഒന്നും ആഗ്രഹിക്കരുതെന്നും 
പഠിപ്പിച്ചു വിട്ടത്
ഒരേ നാവാണ് 
ഒരേ കാതുകള്‍ 
കൊണ്ടാണ് കേട്ടത്

ഒന്നും ആഗ്രഹിക്കാതെ 
സ്വപ്നം കാണാന്‍ മാത്രം
ആരും പഠിപ്പിച്ചില്ല .

മടി

മടിപിടിച്ചു തുടങ്ങി 
ഇങ്ങനെ
ജീവിച്ചു ജീവിച്ചു 
ജീവന് തന്നെ
ബോറടി ആണ് 

ഒരേ പകലുകള്‍
ഒരേ രാത്രികള്‍ 
കണ്ടു മടുത്തിട്ടാണ് 
വയ്യാതായി 

ഒരേയൊരു
ശരീരമല്ലേ ഉള്ളൂ 
അതില്‍ തന്നെ
വെറുതേ
താമസിച്ചു മുഷിഞ്ഞു 

പോകും നേരം ഈ
നല്ലൊരു തമാശ കേട്ട് 
ചിരിച്ചു മരിച്ചു 
പോയാല്‍ മതി 

ഇങ്ങനെയൊക്കെ തന്നയാണ് 
മടിപിടിച്ച് തുടങ്ങുന്നത് .

ഇല്ലാത്തൊരു വഴി

ഒരു കണക്കിന്
ആലോചിക്കാതിരിക്കുന്നതാണ്
നല്ലത്
അവിടേക്കുള്ള വഴിയോ 
മറ്റോ ഓര്‍മയില്‍
കുടുങ്ങിയാല്‍ പിന്നെ
ഇവിടെവെച്ച്
ചിലപ്പോഴങ്ങോട്ട് തിരികെ
പോരേണ്ടി വരും.

കളഞ്ഞു പോകുവാന്‍
ഇവിടൊരുപാട്
വഴികളോന്നുമില്ല
എന്നാലും 
നമുക്ക് മറന്നുവയ്ക്കാന്‍
ഇവിടൊരു ഇല്ലാത്ത വഴിയുണ്ട്.

ഇനി
നമ്മുടെ വഴികളേതെന്നൊരു
ചോദ്യമാരെങ്കിലും 
എറിഞ്ഞാല്‍
അത് തീര്‍ന്നുപോയെന്ന് 
പറഞ്ഞാല്‍ മതി 

ഇതുവരെ വെട്ടി ഉണ്ടാക്കാത്ത വഴി 
അതെനിയും ഉണ്ടായിട്ടില്ലെന്ന് 
നമുക്ക് മാത്രം അറിയാം ..

Friday 3 April 2015

കാടുകയറിയ ഓര്‍മ്മകള്‍


അറിയാതെ പോകുന്നവരുണ്ട്
ഇന്നീ കാടുപിടിച്ചു കിടക്കുന്നതത്രയും
ഓര്‍മ്മകളുടെ പഴഞ്ചന്‍
വീട്ടിലേക്കുള്ള വഴികളാണെന്നു..
ആയിരം ദിശകളിലേക്ക്
തുറന്നടയുന്ന
കാണാത്ത അനേകായിരം
വാതിലിന്‍റെ മറവില്‍
എവിടെയ്ങ്കിലുമായിരിക്കാം
കാടുകളായ കാടുകളോക്കെയും
ഓര്‍മകളെ ഒളിച്ചുവയ്ക്കുന്നത് ..
ജീവന്‍ പോയാലും
ശ്വാസം വിട്ടുകൊടുക്കില്ലെന്ന
മട്ടില്‍ വരാന്തയില്‍
കൂനിക്കൂടിയിരിക്കുമ്പോഴും
കാഴ്ചയെ
കാലത്തിലേക്ക് വിട്ടു
ഭൂമിക്കെത്ര പ്രായമായെന്നു
ചുമ്മാ ശങ്കിച്ചിരിക്കുന്ന
മുത്തശ്ശിയും
ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ
ഒരു കാട് ഇറങ്ങി വരുന്നത്
അറിയുന്നുണ്ട് ..
പലരുടെയും വഴികളില്‍
കാടുകയറുന്നതും..