Sunday 27 November 2016

നിനക്കുള്ള കത്തുകൾ7

പ്രിയപ്പെട്ടവളേ,

അവസാനമയച്ച കത്തിൽ ഇത്തിരി വേദന കയറിക്കൂടിയത് നിന്നെ ഏറെ വിഷമത്തിൽ ആഴ്ത്തിയിരിക്കുന്നു അല്ലേ.. മറുപടി കത്തിൽ അത് മുഴച്ചിരിക്കുന്നത് എനിക്ക് നന്നായി കാണാമായിരുന്നു. നിന്നോട് കൂടുതൽ വിശേഷങ്ങൾ ഒന്നും പങ്കുവയ്ക്കാൻ സാധിക്കാതിരുന്നതിൽ ഒരു ചെറിയ വിഷമം ഉള്ളിൽ കിടന്ന് കുറച്ച് ദിവസമായി ഉരുണ്ട് കളിക്കുകയാണ്. സാരമില്ല.! 
എനിക്ക് കത്തുകൾ എത്തിച്ചുതരാറുള്ള ഇവിടുത്തെ പോസ്റ്റുമാൻ ആളൊരു തമാശക്കാരനാണ്. ഓഫീസ്
അഡ്രസ്സിൽ ഞാനൊഴികെ മറ്റൊരു സഹപ്രവർത്തകർക്കും കത്തുകൾ വരാറില്ല. തുടർച്ചയായി നിന്റെ കത്തുകൾ എനിക്ക് എത്തിച്ചുതരുവാൻ മാത്രമായി അദ്ദേഹം വലിയൊരു ദൂരം സൈക്കിൾ ചവിട്ടി ഇവിടെ വരുന്നു. അതിന് അദ്ദേഹത്തിന് പരിഭവമേതും ഇല്ല. നിനക്ക് ഒരു തമാശകേൾക്കണോ, നിന്റെ കത്തുകൾ അദ്ദേഹം 'കാമുകനുള്ള കത്തുകൾ' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. അത് ഏറ്റുവാങ്ങുമ്പോൾ എന്റെ മുഖത്ത് നാണം നിറയും. അധികമാരും ശ്രെദ്ധിക്കാത്ത വിധം ഞാനത് മറച്ചുവയ്ക്കാൻ ശ്രമിക്കും.
നാണം പെണ്ണിന്റെ മാത്രം ജന്മസിദ്ധമായ കഴിവാണ് അതിനാൽ ആണുങ്ങൾ അങ്ങനെ നാണിക്കരുതല്ലോ പെണ്ണെ.. 
പക്ഷെ എന്റെ കത്തുകൾ ആകാംഷയോടെ പൊട്ടിച്ച് വായിച്ചുതുടങ്ങുമ്പോൾ നീയെല്ലാ യ്പ്പോഴും നിരാശവതി ആകുന്നു. എനിക്കറിയാം പ്രിയേ അവയൊരിക്കലും 'കാമുകിക്കുള്ള കത്തുകൾ' എന്ന വിശേഷണം ഒട്ടും അർഹിക്കുന്നവയേ അല്ല എന്ന്.

വെക്കേഷൻ  ആയതുകൊണ്ട്‌ എൽ.കെ.ജി യിൽ പഠിക്കുന്ന മോനേയും കൂട്ടി ചേച്ചീ വീട്ടിലേക്ക് വന്നിട്ടുണ്ടെന്ന് അമ്മ വിളിച്ചപ്പോൾ പറഞ്ഞിട്ടുണ്ടായിരുന്നു. ചേച്ചിയുടെ വരവിന്റെ യഥാർത്ഥ കാരണം അവസാനമയച്ച കത്തിൽ ഞാൻ പറഞ്ഞത് തന്നെയാണ്. പെൺവർഗ്ഗമെന്നും അങ്ങനെതന്നെയാണല്ലോ.. സഖീ, ഇതാ നിന്റെ നീളൻമൂക്ക് ഇപ്പോൾ ചുവന്നിരിക്കുന്നു. എന്റെ പെണ്ണേ.. അടുത്ത വായനയിൽ ആ വരി വെട്ടിക്കളഞ്ഞു വായിച്ചുകൊള്ളുക.

മാറിലേക്ക് നീളൻ മുടി മാടിയിട്ട്, കണ്ണെഴുതി, തുളസ്സിക്കതിർ ചൂടി അമ്പലം ചുറ്റുന്ന പഴേ നിന്നെ കണ്ട് ഒരു ആണായി പിറന്നതിൽ ഞാൻ ഏറെ വിഷമിക്കുന്നെന്ന് മുൻപ്
ഒരിക്കൽ നിന്നോട് പറഞ്ഞിരുന്നത് നിനക്ക് ഓർമ്മകാണും. എന്നോട് ക്ഷമിച്ചാലും എന്റെ പ്രിയപ്പെട്ടവളേ, ഇനിയൊരിക്കലും അങ്ങനെ പറയാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നേയില്ല.

നമ്മുടെ ചേച്ചിയുടെ കുട്ടി ആളൊരു കുസൃതി പയ്യൻ തന്നെയാണ് കേട്ടോ, എന്തോ ഒരു കളിപ്പാട്ടത്തിനുവേണ്ടി അവൻ വാശിപിടിച്ച് കരയുന്നത് എനിക്ക് കേൾക്കാമായിരുന്നു ഫോണിലൂടെ. നമുക്ക് ഒട്ടും വിലയില്ലാത്ത ചില വസ്തുക്കൾക്ക് ഈ കുട്ടികൾ എന്ത് വിലയാണ് കല്പിക്കുന്നതെന്ന് ഞാൻ ചിലപ്പോഴൊക്കെ അതിശയിക്കാറുണ്ട്. ഞാനും നീയുമൊക്കെ ആൺപെൺ ബേധമില്ലാതെ തന്നെ പലപ്പോഴും ആ കുഞ്ഞിനെ പോലെ ഒട്ടും വിലയില്ലാത്ത പലതിനും വേണ്ടി ഈ പ്രായത്തിലും കരഞ്ഞുകൊണ്ടിരിക്കുന്നത് എന്ത് തമാശയാണ്. അല്ലെങ്കിൽ തന്നെ ആരാണ്, എന്ത് അടിസ്ഥാനമാക്കിയാണ് പെണ്ണേ നാം പലതിനും വിലനിശ്ചയിച്ചിരിക്കുന്നത്..?

അവന്റെ കരച്ചിൽ മാറ്റാനെന്നോണം ചേച്ചി ഫോൺ അവന്റെ ചെവിയോട് ചേർത്തുവച്ചു. അലറിവിളിച്ചുള്ള കരച്ചിൽ സഹിക്കാനാവാതെയും അവനെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയാതെയും ഞാൻ ഒരു നിമിഷം പകച്ചു. ആൺകുട്ടികളുടെ കരച്ചിൽ അവസാനിപ്പിക്കാൻ എല്ലാ രക്ഷിതാക്കളും മുതിർന്നവരും പ്രയോഗിക്കാറുള്ള ആ വാചകം തന്നെ ഞാനും ഒടുവിൽ പ്രയോഗിച്ചു. 'ആൺകുട്ടികൾ ഇങ്ങനെ കരയാൻ പാടില്ലാ ട്ടോ..' എന്ന്  തന്നെ!

യാഥാർത്ഥത്തിൽ നാം മുതിർന്നവർ കുട്ടികൾക്കിടയിൽ ഒട്ടും വിവരം ഇല്ലാത്തവരും നുണയന്മാരുമായി താഴ്ന്നുപോകുന്നല്ലോ എന്നോർത്ത് അപ്പോൾ എനിക്ക് എന്നോട് തന്നെ എന്തെന്നില്ലാത്ത വെറുപ്പ് തോന്നിയെന്ന് പറഞ്ഞാൽ ഞാൻ നിന്നോട് പറയുന്ന ഏറ്റവും വലിയ കള്ളങ്ങളിൽ ഒന്നെന്നെ നീ ധരിച്ച് വയ്ക്കുള്ളൂ..

പ്രിയേ.. ആണുങ്ങൾ കരയാൻ പാടില്ല എന്ന് ഞാനടക്കമുള്ളവർ കാലങ്ങളായി നമ്മുടെ കുട്ടികളെ പറഞ്ഞു പറ്റിച്ചുകൊണ്ടേയിരിക്കുന്നതെന്തിനാണ്..?
എന്റെ കുഞ്ഞേ, നീ നിന്റെ കുഞ്ഞു തലപുകയ്‌ക്കേണ്ട അതും ആലോചിച്ച്.
ഇപ്പറഞ്ഞതും ഒരു കള്ളമായി തന്നെ കരുതിയാൽ മതി നീയും. ആണുങ്ങളാരും കരയുന്നില്ല എന്ന് തന്നെ നീ കൂട്ടിക്കൊള്ളൂ.. പിന്നെ ഈ കത്തിൽ പടർന്ന നനവ് അത് നിന്നെ കാണുവാനുള്ള ഓർമ്മ മൂത്തിട്ടാണ്.